കോഴിക്കോട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക് വഴിമുക്ക്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ ഹബീബ് എഡ്യുക്കേര്‍ എന്ന പദ്ധതിയുടെ പേരില്‍ നവാസ് തട്ടിപ്പും ചൂഷണവും നടത്തിയെന്നാണ് ആരോപണം. പരീക്ഷയെഴുതിയ കുട്ടികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറിച്ചുവിറ്റ് വന്‍ തുക കൈപ്പറ്റിയെന്നും ഷഫീക് ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. എം എസ് എഫിന്‍റെ സംഘടനാ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഷഫീക് ആരോപിച്ചു.
രണ്ട് കോടി രൂപയുടെ സ്കോളര്‍ഷിപ്പ് പദ്ധതി കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് പദ്ധതിയില്‍ പ്രഖ്യാപിച്ചത്. ഈ പരീക്ഷ എഴുതുന്നതിനായി 3000 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2500 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ ചിലരെ വിളിച്ച് ഫീസില്‍ 40,000 രൂപ ഇളവ് നൽകാൻ മാത്രമേ കഴിയൂ എന്ന് അറിയിക്കുകയായിരുന്നു. ഇതിനെതിരെ മാതാപിതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഷഫീക് വഴിമുക്കിന്‍റെ പ്രതികരണം. അതേസമയം, ഷഫീക് വഴിമുക്കിന്‍റെ ആരോപണത്തെ തള്ളി നവാസ് രംഗത്തെത്തി. പദ്ധതി പ്രകാരം 40 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് സഹായം നല്‍കാന്‍ തീരുമാനമായിയെന്ന് പി കെ നവാസ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിറ്റുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അന്വേഷണം നടക്കട്ടെയെന്നും നവാസ് കൂട്ടിച്ചേര്‍ത്തു.