ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്കോ പാവങ്ങള്‍ക്കോ യുവജനങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല മറിച്ച് വലിയ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഗ്നിപഥ് പദ്ധതിയില്‍ പ്രക്ഷോഭം നടത്തുന്ന യുവജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'ഈ പദ്ധതി രാജ്യത്തെ യുവാക്കളെ കൊല്ലും, സൈന്യത്തെ ഇല്ലാതാക്കും. കേന്ദ്ര സര്‍ക്കാറിന്‍റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ജനാധിപത്യപരവും സമാധാനപരവും അഹിംസാത്മകവുമായ മാർഗങ്ങളിലൂടെ നമ്മള്‍ ചോദ്യം ചെയ്യുകതന്നെ ചെയ്യും. രാജ്യത്തോട് സത്യസന്ധത പുലർത്തുന്നവരാണ് നമ്മെ ഭരിക്കേണ്ടത്. സമാധാനപരമായി പ്രതിഷേധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, പക്ഷെ, സമരം അവസാനിപ്പിക്കരുത്. ഇത് നമ്മുടെ രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ്. കോൺഗ്രസിന്റെ എല്ലാ നേതാക്കളും പ്രവർത്തകരും നിങ്ങളോടൊപ്പമുണ്ട്'- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ്, കെ സി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധ സ്ഥലം പോലിസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും കനത്ത സുരക്ഷയിലാണ്.
അതേസമയം, കനത്ത പ്രതിഷേധം പരിഗണിച്ച് നേരത്തെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളിലും ചട്ടങ്ങളിലും ഇളവു വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. അഗ്‌നിപഥിലൂടെ സൈന്യത്തിലെത്തി നാല് വര്‍ഷത്തിനു ശേഷം തിരിച്ചു വരുന്ന യുവാക്കള്‍ക്ക് കേന്ദ്ര പൊലീസ് സേനകളിലും അസം റൈഫിള്‍സിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമനത്തിനുള്ള പ്രായപരിധി മൂന്ന് വര്‍ഷം കൂടി ഉയര്‍ത്തുമെന്നും മന്ത്രാലയം അറിയിച്ചു.