ചണ്ഡീഗഡ്: പതിനാറ് വയസ് കഴിഞ്ഞാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പതിനാറും ഇരുപത്തിയൊന്നും വയസുളള പത്താന്‍കോട്ട് സ്വദേശികളായ മുസ്ലീം ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയാണ് പതിനാറുവയസുളള പെണ്‍കുട്ടിക്ക് അവള്‍ക്കിഷ്ടമുളള ആളെ വിവാഹംചെയ്ത് ജീവിക്കാമെന്ന് വിധിച്ചത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനാല്‍ ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം നിയന്ത്രിക്കുന്നത് മുസ്ലീം വ്യക്തി നിയമമാണെന്ന് ശരീഅത്ത് നിയമത്തെ ഉദ്ദരിച്ച് ജഡ്ജി പറഞ്ഞു. ഹര്‍ജിക്കാര്‍ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചു എന്നതുകൊണ്ട് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അവരുടെ മൗലികാവകാശങ്ങള്‍ നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നും അവരുടെ ആശങ്ക പരിഹരിക്കണമെന്ന വസ്തുതയ്ക്കുമുന്നില്‍ കണ്ണടയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദമ്പതികള്‍ക്ക് സുരക്ഷ നല്‍കണമെന്നും നിയമപ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചു. 2022 ജൂണ്‍ എട്ടിന് മുസ്ലീം ആചാരപ്രകാരം തങ്ങള്‍ വിവാഹിതരായി എന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ഇരുകുടുംബങ്ങളുടെയും എതിര്‍പ്പിനെ മറികടന്നാണ് വിവാഹംകഴിച്ചത്. അതിനാല്‍ നിരന്തരം ഭീഷണികളുണ്ടാവുന്നുണ്ടെന്നും സംരക്ഷണം നല്‍കണമെന്നുമായിരുന്നു ദമ്പതികളുടെ ആവശ്യം.