ഡല്‍ഹി: പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും മഹാത്മഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് എന്നിവരാണ് പ്രതിപക്ഷ ലിസ്റ്റിലുള്ളവര്‍. ഗോപാല്‍ കൃഷ്ണ ഗാന്ധിക്കാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ എന്‍ സി പി നേതാവ് ശരദ് പവാര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നാളെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് പൊതുസ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും രാജ്യത്തെ തലമുതിര്‍ന്ന നേതാവും എന്‍സിപി അധ്യക്ഷനുമായ ശരത് പവാറിന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ സജീവ് രാഷ്ട്രീയത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പവാര്‍ ഗുലാം നബി ആസാദിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ഇതിനിടെയാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് ഇടതുപക്ഷം നിര്‍ദ്ദേശിച്ചതായ വാര്‍ത്ത വന്നത്. ഇക്കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെതിരെ മത്സരിച്ച് പരാജയപ്പെട്ടയാളാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ അംബാസിഡര്‍ കൂടിയായ ഗോപാല്‍ കൃഷ്ണ ഗാന്ധി. എന്നാല്‍ ആലോചിക്കാന്‍ സമയം വേണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ രണ്ടുപേര്‍ക്ക് പുറമേ മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും രാഷ്ട്രീയ ശത്രുവുമായ യശ്വന്ത് സിന്‍ഹയുടെ പേരും പരിഗണനയിലുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് മികച്ച രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്നാണ് ഇടതുപക്ഷത്തിന്‍റെ അഭിപ്രായം. ഏതായാലും നാളെ ചേരുന്ന യോഗം ഇക്കാര്യത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും എന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 22 പാർട്ടികളെ മമത ബാനർജി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും 16 പാര്‍ട്ടികളാണ് പങ്കെടുത്തത്.
കോണ്‍ഗ്രസുമായി സംഖ്യത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടി ആര്‍ എസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നും പിന്മാറിയത്. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21നാണ് ഫലം പ്രഖ്യാപിക്കുക. ഇതിനിടെ സമവായ സാധ്യത തേടി പ്രതിപക്ഷനേതാക്കളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.