കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2024 - ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അഗ്നിപഥിലൂടെ സ്വന്തം സായുധ കേഡർമാരെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയയുടെ പ്രസ്താവനയില്‍ നിന്നും വ്യക്തമാണ്. വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ബിജെപി ഓഫീസില്‍ സെക്യൂരിറ്റി ജോലി നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തിന്‍റെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണിത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.
"അഗ്നിപഥ് സായുധസേനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ പദ്ധതിയിലേക്ക് നാല് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ കാലാവധിക്ക് ശേഷം എന്തുചെയ്യും? ഞാന്‍ മനസിലാക്കുന്നത് ഈ പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ്. യുവാക്കളുടെ കൈകളിൽ ആയുധം നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങളാണ് ബിജെപി വാഗ്ദാനം ചെയ്തത്. എന്നാൽ, ഇപ്പോൾ ഈ പദ്ധതികളുടെ പേരിൽ രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുക മാത്രമാണ് അവർ ചെയ്യുന്നത്" - മമത ബാനര്‍ജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ മാത്രമേ സൈന്യത്തില്‍ സ്ഥിരപ്പെടുത്തുകയുള്ളൂ.