കൊച്ചി: ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യരുതെന്ന് അഡ്മിനിസ്ട്രേഷൻ. പഠനം മുടക്കി സമരം ചെയ്യരുതെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണ നടത്തുന്നതിനും സംഘം ചേരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നതിനിടയിലാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്ന വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്താക്കുമെന്നും ഉത്തരവില്‍ പറയുന്നു. രാജു കുരുവിള നല്‍കിയ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സൂചിപ്പിച്ചാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദ്വീപില്‍ കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥി സമരം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇനി ഇത്തരം രീതികള്‍ ആവര്‍ത്തിക്കാനിരിക്കാനാണ് ഉത്തരവ് പുറത്തിറക്കിയത്. സമരങ്ങള്‍ വിലക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനാണെന്നും ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ തടയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ പുതിയ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനം.