മുംബൈ: മഹാരാഷ്ട്ര പ്രതിസന്ധിക്കിടെ പ്രതികരണവുമായി ശിവ സേന നേതാവ് സഞ്ജയ് റാവത്ത്. അധികാരം പോകും വീണ്ടും വരും, അതിനാല്‍ അധികാരമല്ല ഞങ്ങളുടെ വിഷയമെന്നാണ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോള്‍ വിമത നീക്കം നടത്തിയ ഷിൻഡെ തന്‍റെ സുഹൃത്താണ്. കുറെയധികം കാലം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷിൻഡെക്ക് ഒരിക്കലും ഞങ്ങളില്ലാതെ മുന്‍പോട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
'ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരും ശിവസേനയിൽ തന്നെ തുടരും. ശിവസേന എന്നത് തന്നെ പോരാളികളുടെ പാര്‍ട്ടിയാണ്. അതുകൊണ്ട് ഞങ്ങൾ സ്ഥിരമായി പോരാടും, അധികാരം നഷ്‌ടപ്പെടാം, പക്ഷേ ഞങ്ങൾ പോരാട്ടം തുടരും. അദ്ദേഹം എന്തിനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് അറിയില്ല. ഷിൻഡെ ഞങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ ഈ പ്രതിസന്ധിയുടെ അവസാനം അധികാരം നഷ്ടമാകുമായിരിക്കും. എന്നാല്‍ ബഹുമാനം അത് നഷ്ടമാകില്ല - സഞ്ജയ് റാവത്ത് പറഞ്ഞു.
ഷിൻഡെയുടെ അവകാശവാദമനുസരിച്ച് 40 ഓളം എംഎൽഎമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. 288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേനയ്ക്ക് 55 പേരുണ്ട്. എന്‍.സി.പി.യുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടത്. അതേസമയം, മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിട്ടുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.