കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ജാമ്യം ലഭിച്ചതിനെതിരെ വിമര്‍ശനവുമായി നടി മാല പാര്‍വതി. കുറ്റാരോപിതര്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. കോടതിയിലുള്ള വിശ്വാസം നഷ്ടമാവുകയാണെന്നും മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിന്‍റെ കൈയ്യിലെ തെളിവുകള്‍ പരിഗണിക്കുന്നതുപോലെ അതിജീവിതയുടെ കൈയ്യിലുള്ള തെളിവുകളും കോടതി പരിഗണിക്കണമെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സമൂഹം വീണ്ടും പിന്നോട്ട് പോകുകയാണ്. ഒരു പെണ്‍കുട്ടിക്ക് അവള്‍ക്ക് ഇഷ്ടമുള്ള മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കണം. ഇരയുടെ പരാതി തെറ്റോ ശരിയോ എന്ന് കോടതി പറയട്ടെ. അതുവരെ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാൾക്ക് വീണ്ടും സംരക്ഷണം നൽകുന്നതുപോലെയാണ് മുന്‍കൂര്‍ ജാമ്യം എനിക്ക് അനുഭവപ്പെടുന്നത്. വെല്ലുവിളി ഉയര്‍ത്തുന്നതുപോലെയാണ് വിജയ് ബാബു ലൈവില്‍ വന്നു അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായ ഒരു നടപടിയുണ്ടാകണം. അല്ലാത്തപക്ഷം ഇത്തരം രീതികള്‍ നമ്മുടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക - മാല പാര്‍വതി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു മാല പാര്‍വതിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് വിജയ് ബാബുവിന് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം നല്‍കിയത്. ഈ മാസം 27 മുതൽ അടുത്ത മാസം 3 വരെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണം, കേരളം വിട്ടുപുറത്തു പോകരുത്. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും പരാതിക്കാരിയെ സ്വാധീനിക്കുന്ന ഒന്നും വിജയ് ബാബുവിന്‍റെ ഭാഗത്തുനിന്നുമുണ്ടാകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.