ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധി നാളെയും ഇ ഡിക്ക് മുന്‍പില്‍ ഹജരാകില്ല. ആരോഗ്യനില മെച്ചപ്പെടാന്‍ ആഴ്ചകളെടുക്കുമെന്നും ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സോണിയ ഗാന്ധി ഇ ഡി യെ അറിയിച്ചു. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോവിഡ് ബാധിച്ചിരുന്ന സോണിയായെ പിന്നീട് കോവിഡ് അനന്തര രോഗങ്ങളെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സോണിയ ഗാന്ധിയുടെ ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അവര്‍ക്ക് പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചത്.
അതേസമയം, ചോദ്യം ചെയ്ത് ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസില്‍ അഞ്ച് തവണയാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. എന്നാല്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവും കണ്ടെത്താന്‍ ഇ ഡിക്ക് കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്ന് ഇ ഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപിയുടെ ചട്ടുകമായി ദേശിയ അന്വേഷണ ഏജന്‍സികള്‍ മാറുകയാണെന്നും ഒരിക്കല്‍ അവസാനിപ്പിച്ച കേസിലാണ് ഇ ഡി വീണ്ടും അന്വേഷണം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. 2015ൽ ഇ.ഡി അവസാനിപ്പിച്ച കേസിലാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യല്‍ നടക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാരാണ്.