ഇടുക്കി: പി കെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശത്തിൽ മറുപടിയുമായി മുന്‍ മന്ത്രി എം എം മണി. അദ്ദേഹം പറഞ്ഞത് വിവരക്കേടാണ്. ലീഗിന്‍റെ എം എല്‍ എയല്ലേ അയാളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കാനുള്ളതെന്നും എം എം മണി ചോദിച്ചു. ബഷീറിന്‍റെ പ്രതികരണത്തിന് ജനങ്ങള്‍ മറുപടി പറയുന്നുണ്ടെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ ബഷീറുമായി നിയമസഭയില്‍ വാക്കു തര്‍ക്കമുണ്ടായിട്ടുണ്ട്. അന്ന് അതിന് വ്യക്തമായ മറുപടി നല്‍കിയിരുന്നു. അതിനുശേഷം എനിക്കെതിരെ അയാള്‍ ഇപ്പോഴാണ് സംസാരിക്കുന്നത്. നേരില്‍ കാണുമ്പോള്‍ ഈ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് സംസരിക്കുമെന്നും എം എം മണി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എം എം മണിയെ നിറത്തിന്‍റെ പേരിലാണ് ഏറനാട് എംഎൽഎ പി കെ ബഷീർ കഴിഞ്ഞ ദിവസം അധിക്ഷേപിച്ചത്. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു മുസ്ലിം ലീഗ് എം എല്‍ എ ബഷീറിൻ്റെ പരിഹാസം. മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് എം എം മണിയെ നിറത്തിന്റെ പേരില്‍ ബഷീര്‍ അധിക്ഷേപിച്ചത്. എന്നാല്‍ കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ബഷീറിന് മറുപടി നല്‍കിയത്. ഇതിനു പിന്നാലെയാണ് എം എം മണിയുടെ പ്രതികരണം.
അതേസമയം എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും രംഗത്തെത്തിയിരുന്നു. സഖാവ് എം എം മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്.. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലീം ലീഗ് എം എൽ എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം എന്നാണ് ഗോമതി ഫേസ്ബുക്കില്‍ കുറിച്ചത്.