ഡല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി ദ്രൗപദി മുർമു ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ ഒപ്പമുണ്ടാകും. എൻ ഡി എ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിന്റെ പേര് നിർദേശിക്കുക. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പിന്താങ്ങും. അതേസമയം, ദ്രൗപതി മുർമുവിന് പിന്തുണ നൽകണമെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായ നവീൻ പട്നായിക് സംസ്ഥാനത്തെ എല്ലാ എംഎൽഎമാരോടും അഭ്യർത്ഥിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്താങ്ങിയ ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും. ഇതോടെ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒഡിഷയില്‍ നിന്നും വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ ദ്രൗപദി മുർമു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുര്‍മുവിന്‍റെ സ്ഥാനാര്‍ഥിത്വം ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും അംഗീകരിച്ചെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഒഡീഷയിലെ സന്താൾ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്നു. മുൻധനമന്ത്രി യശ്വന്ത് സിൻഹയാണ് വിശാല പ്രതിപക്ഷ സ്ഥാനാർത്ഥി.