'ഖുർആനിൽ സ്വർണ്ണം കടത്തി' എന്ന വാര്‍ത്തയുടെ നിജസ്ഥിതി പുറത്തുവന്നപ്പോള്‍ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയില്ല എന്ന് മുന്‍മന്ത്രിയും ആരോപണവിധേയനുമായ കെ ടി ജലീല്‍ പറഞ്ഞു. സംസ്ഥാനത്തെ മാസങ്ങളോളം പിടിച്ചുകുലുക്കിയ ആരോപണത്തെ ആഘോഷിച്ച മാധ്യമങ്ങള്‍ യു എ ഇ കോണ്‍സുലേറ്റിന് കസ്റ്റംസ് കമ്മീഷണര്‍ അയച്ച കത്ത് പുറത്തുവിടാത്ത സാഹചര്യത്തില്‍ താന്‍ അത് പുറത്തുവിടുകയാണ് എന്നും കെ ടി ജലീല്‍ ഫേസ്‌ബുക്കില്‍ പ്രഖ്യാപിച്ചു. ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞ സാഹചര്യത്തില്‍ യു ഡി എഫും ബി ജെ പിയും മാപ്പ് പറയണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞു: യു ഡി എഫും ബി ജെ പിയും മാപ്പ് പറയണം. യു എ ഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്ത 4479 കിലോഗ്രാം തൂക്കമുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് പുറത്ത് സൗജന്യ വിതരണം നടത്തിയതെന്ന് കാണിച്ച് കസ്റ്റംസ്, കോൺസുലേറ്റിന് നോട്ടീസയച്ചു. 10, 84,993 രൂപയാണ് ഇതിൻ്റെ മതിപ്പു വിലയെന്നും നോട്ടീസിൽ പറയുന്നു. കോൺസുലേറ്റിലെ ജീവനക്കാർക്ക് ഉപയോഗിക്കാനുള്ള സാധനങ്ങൾക്കു മാത്രമേ ഡ്യൂട്ടി ഇളവുള്ളൂ. എന്നിരിക്കെ പ്രസ്തുത വ്യവസ്ഥ പാലിക്കാതെ ഇറക്കുമതി ചെയ്ത ഖുർആൻ കോപ്പികൾ പുറത്ത് സൗജന്യമായി വിതരണം ചെയ്തതിലേക്ക് 2,63,870 രൂപ UAE കോൺസുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് കാണിച്ചാണ് അസിസ്റ്റൻ്റ് കസ്റ്റംസ് കമ്മീഷണർ ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്.
മാസങ്ങളോളം കേരളത്തെ പിടിച്ച് കുലുക്കിയ ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ള പ്രചരണത്തിൻ്റെ നിജസ്ഥിതി പുറത്തു വന്നപ്പോൾ മുഖ്യധാരാ ചാനലുകളോ പത്രങ്ങളോ അത് പ്രസിദ്ധീകരിച്ചതായി കണ്ടില്ല. അത് കൊണ്ടാണ് 9 പേജുള്ള കത്തിൻ്റെ കോപ്പി പൊതു ജനങ്ങളുടെ അറിവിലേക്കായി ഇമേജായി നൽകുന്നത്. കസ്റ്റംസ് വകുപ്പ് കേരള സർക്കാരിൻ്റെ സ്ഥാപനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് അത് ഉയിർത്തെഴുന്നേൽക്കും.