കോഴിക്കോട്: മുന്‍ മന്ത്രി എം എം മണിയെ അധിക്ഷേപിച്ച എം എല്‍ എ പി കെ ബഷീറിന് താക്കിതുമായി മുസ്ലിം ലീഗ്. വംശീയ അധിക്ഷേപം ലീഗിന്‍റെ രീതിയല്ലെന്നും പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് പറഞ്ഞു. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പാലിക്കണം. നിറത്തിന്‍റെ പേരില്‍ ആരെയും അധിക്ഷേപിക്കാന്‍ പാടില്ല. എല്ലാവരോടും ആദരവ് പുലര്‍ത്തി മാത്രമേ സംസാരിക്കാവുവെന്നും ഈ വിഷയത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകുമെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കിൽ നാല് മണിക്കൂർ ജനം റോഡിൽ കിടക്കേണ്ട നിലയാണ്. സൌദി രാജാവ് പോയാൽ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡൻ്റോ പോയാൽ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവും. കറുപ്പ് കണ്ടാൽ ഇയാൾക്ക് പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇനിയിപ്പോൾ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാൽ എന്താവും സ്ഥിതിയെന്നാണ് എൻ്റെ പേടി.അയാളുടെ കണ്ണും മോറും കറുപ്പല്ലേ' എന്നായിരുന്നു പി കെ ബഷീറിന്‍റെ പരിഹാസം. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു.
പി കെ ബഷീറിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എം എം മണി രംഗത്തെത്തിയിരുന്നു. പി കെ ബഷീര്‍ പറഞ്ഞത് വിവരക്കേടാണ്. ലീഗിന്‍റെ എം എല്‍ എയല്ലേ അയാളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കാനുള്ളതെന്നുമായിരുന്നു എം എം മണിയുടെ പ്രതികരണം. ബഷീറിന്‍റെ പ്രതികരണത്തിന് ജനങ്ങള്‍ മറുപടി പറയുന്നുണ്ട്. ഒരിക്കല്‍ ബഷീറുമായി നിയമസഭയില്‍ വെച്ച് വാക്കു തര്‍ക്കമുണ്ടായിട്ടുണ്ട്. അന്ന് അതിന് വ്യക്തമായ മറുപടി നല്‍കിയിരുന്നു. അതിനുശേഷം തനിക്കെതിരെ അയാള്‍ ഇപ്പോഴാണ് സംസാരിക്കുന്നത്. നേരില്‍ കാണുമ്പോള്‍ ഈ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് സംസരിക്കുമെന്നുമായിരുന്നു എം എം മണിയുടെ പ്രതികരണം.