തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കല്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇത്തരം അക്രമങ്ങൾക്ക് സിപിഐ എം ഒരിക്കലും കൂട്ടുനില്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അക്രമസംഭവത്തിൽ ഏതെങ്കിലും എസ് എഫ് ഐ - സി പി എം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അവർക്കെതിരെ കർശന നടപടി എടുക്കും. ഇത് ഒരു അവസരമാക്കി കേരളമാകെ സി പി എം ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ കോൺഗ്രസുകാർ നടത്തുന്ന അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണം. അക്രമം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടണമെന്നും എം എ ബേബി പറഞ്ഞു.
ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ജീവക്കാര്‍ക്കും എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കല്‍പ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഓഫീസിനുമുന്നിലെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അകത്തേക്ക് കയറി ബഹളംവയ്ക്കുകയായിരുന്നു.പൊലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ 20 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.