പാലക്കാട്: അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ രാജിവച്ചു. രാജേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂട്ടർ രാജി വെച്ചത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നല്‍കിയ രാജി കത്തില്‍ വ്യക്തമാക്കുന്നത്. മധു കേസിൽ രാജി വയ്ക്കുന്ന മുന്നാമത്തെ പ്രോസിക്യൂട്ടറാണ് സി.രാജേന്ദ്രൻ. പകരം ചുമതല രാജേഷ് എം. മേനോനാണ്.
മധു കേസിന്റെ വിചാരണാ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസില്‍ സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും അതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രോസിക്ക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികള്‍ കൂറുമാറുന്നതെന്നും അതിനാല്‍ പ്രോസിക്ക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രനെ മാറ്റണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മയും സഹോദരിയുമാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ വിചാരണാക്കോടതിയെ സമീപിച്ചെങ്കിലും പ്രോസിക്ക്യൂട്ടറെ നിയമിക്കുന്നത് സര്‍ക്കാരായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. ഇതോടെയാണ് അവര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണവും കൂടിവരികയാണ്. 11-ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് ഏറ്റവും ഒടുവില്‍ കൂറുമാറിയത്. 10–ാം സാക്ഷി ഉണ്ണികൃഷ്ണന്‍ അതിനുമുന്‍പ് കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയത് കേസിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന് മധുവിന്റെ കുടുംബാംഗങ്ങൾ നേരത്തെ ആരോപിച്ചിരുന്നു.