തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്ന് എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു. കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയില്‍ ബഫര്‍ സോണ്‍ പോലുള്ള വിഷയങ്ങളില്‍ എസ് എഫ് ഐ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്താറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അക്രമാസക്തമായ പ്രതിഷേധം അംഗീകരിക്കാന്‍ സാധിക്കില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വി പി സാനു പറഞ്ഞു. സംഭവത്തിൽ എസ് എഫ് ഐ ജില്ല പ്രസിഡന്റ് അടക്കം 19 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിനു നേരെയുണ്ടായ അക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ നേതാക്കളെ സിപിഎം നേതാക്കള്‍ എ കെ ജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി. വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ ഇന്നുതന്നെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ അക്രമം വലിയ തിരിച്ചടിയാകുമെന്നാണ് സിപിഎം വിലയിരുത്തൽ. അതേസമയം, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച്ച വയനാട്ടിലെത്തും. ജൂണ്‍ മുപ്പത്, ജൂലൈ ഒന്ന്, രണ്ട് തിയതികളിലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലുണ്ടാവുക.