മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പോകേണ്ടവര്‍ക്ക് പോകാമെന്നും ശിവസേന പുതുക്കി പണിയുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഇതിന്‍റെ ഭാഗമായി രാഷ്ട്രീയ പ്രതിസന്ധിക്കിടെ ശിവസേന ദേശിയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. വിമത വിഭാഗം പാര്‍ട്ടി ചിഹ്നം നേടിയെടുക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ഉദ്ദവ് താക്കറെയുടെ നീക്കം. അതേസമയം കഴിഞ്ഞ ദിവസത്തെ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിൽ പാർട്ടി ഉദ്ധവ് തക്കറെക്ക് ഒപ്പം ഉറച്ചു നിൽക്കാൻ തീരുമാനിച്ചിരുന്നു.
ശിവസേന പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണുള്ളത്. തനിക്ക് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്ന് തോന്നിയാല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമിക്കുന്നത് ശിവ് സേനയിലെ അംഗങ്ങളാണ്. ഇത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്. വിമത നേതാവ് ഏകനാഥ് ഷിൻഡെയും ബിജെപിയും പാർട്ടിക്ക് വോട്ട് ചെയ്യുന്നവരെയും ശിവ് സേനയെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഷിൻഡെക്കൊപ്പം ചേര്‍ന്ന് വിമത എം എല്‍ എമാര്‍ തനിക്കെതിരെയും മകനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത് - ഉദ്ധവ് താക്കറെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിശ്വാസ വോട്ടെടുപ്പിനൊരുങ്ങുകയാണ് മഹാവികാസ് ആഘാഡി സര്‍ക്കാര്‍. വിമത എം എല്‍ എമാരുടെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസും എന്‍ സി പിയും സ്വീകരിച്ചിരിക്കുന്നത്. കൃത്യമായ മാര്‍ഗത്തിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുമെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അസമില്‍ ഇരുന്ന് രാഷ്ട്രീയം കളിക്കാതെ മഹാരാഷ്ട്രയിലേക്ക് വന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ വിമത എം എല്‍ എമാര്‍ തയ്യാറാകണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും ആവശ്യപ്പെട്ടു.