ടീസ്റ്റ സെതൽവാദിന്‍റെ അറസ്റ്റിനെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. മനുഷ്യാവകാശങ്ങൾക്കായി അചഞ്ചലമായ പോരാട്ടം നടത്തുന്ന ടീസ്റ്റ വളരെക്കാലമായി ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിന്റെ കണ്ണിലെ കരടാണ്. ഇഷാൻ ജാഫ്രി കേസിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ടീസ്റ്റ സെതൽവാദ് സാക്കിയ ജാഫ്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാമർശം ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ടീസ്റ്റയുടെ മുംബൈയിലെ വീട്ടിൽ ഗുജറാത്ത് പോലീസ് വന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത് - എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ടീസ്റ്റ സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. മനുഷ്യാവകാശങ്ങൾക്കായി അചഞ്ചലമായ പോരാട്ടം നടത്തുന്ന ടീസ്റ്റ വളരെക്കാലമായി ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിന്റെ കണ്ണിലെ കരടാണ്. ഗുജറാത്ത് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്ന ശ്രീകുമാർ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ ആയിരുന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൻറെ വാർഷിക ദിനത്തിൽ തന്നെയാണ് ഭരണകൂടത്തിന്റെ ഈ അമിതാധികാരപ്രയോഗം എന്നത് വല്ലാത്തൊരു വിരോധാഭാസമായി.
കോൺഗ്രസ് നേതാവായിരുന്ന, പാർലമെന്റ് അംഗമായിരുന്ന, ഇഷാൻ ജാഫ്രിയെ തീവെച്ചു കൊന്ന കേസിൽ സൈകിയ ജാഫ്രി നടത്തിയ നിയമപോരാട്ടത്തിന് പിന്തുണ നല്കിയത് ടീസ്റ്റ ആണെന്നതാണ് സർക്കാരിന്റെ അനിഷ്ടത്തിന് കാരണം. ഇഷാൻ ജാഫ്രി കേസിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ടീസ്റ്റ സെതൽവാദ് സാക്കിയ ജാഫ്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാമർശം ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ടീസ്റ്റയുടെ മുംബൈയിലെ വീട്ടിൽ ഗുജറാത്ത് പോലീസ് വന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സാക്കിയ ജാഫ്രി കേസിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ സുപ്രീം കോടതി വിധി ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ എന്നും ഒരു ചോദ്യചിഹ്നമായി നിലനില്ക്കും. അടിയന്തരാവസ്ഥയുടെ ഈ വാർഷികദിനത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ല എന്ന സന്ദേശം ആയിരിക്കും ഈ സംഭവവികാസങ്ങൾ നല്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക