ഇന്ത്യ പഞ്ചാംഗം നോക്കിയാണ് ചൊവ്വാ ദൗത്യം നടത്തിയതെന്ന പരാമര്‍ശം വിവാദമായതിനുപിന്നാലെ പ്രതികരണവുമായി നടന്‍ ആര്‍ മാധവന്‍. താന്‍ ഈ പരിഹാസങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അറിവില്ലായ്മയാണ് ഇതിനെല്ലാം കാരണമെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. 'അല്‍മനാക് എന്നതിനെ തമിഴില്‍ പഞ്ചാംഗം എന്ന് വിളിച്ചതിന് ഞാനിത് അര്‍ഹിക്കുന്നുണ്ട്. അതെന്റെ അറിവില്ലായ്മയാണ്. പക്ഷേ ചൊവ്വാ ദൗത്യത്തില്‍ നമ്മള്‍ വിജയിച്ചത് വെറും രണ്ട് എഞ്ചിനുകള്‍ ഉപയോഗിച്ചായിരുന്നു എന്ന വസ്തുത ഇവിടെ ഇല്ലാതാവുന്നില്ല. അത് ഒരു റെക്കോര്‍ഡ് തന്നെയായിരുന്നു. വികാസ് എഞ്ചിന്‍ ഒരു റോക്ക്‌സ്റ്റാറായിരുന്നു'-എന്നാണ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.
ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്പി ഇഫക്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു മാധവന്‍ വിവാദ പരാമർശം നടത്തിയത്. ഇന്ത്യ പഞ്ചാംഗം നോക്കിയാണ് ചൊവ്വാ ദൗത്യം നടത്തിയത് എന്നായിരുന്നു മാധവന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പഞ്ചാംഗത്തിലുളള സെലസ്റ്റിയല്‍ മാപ്പ് ഉപയോഗിച്ച് കൃത്യ സമയത്ത് റോക്കറ്റ് വിക്ഷേപണം നടത്താന്‍ നമ്മള്‍ക്കായി. പഞ്ചാംഗത്തില്‍ സൂര്യന്‍ എവിടെയാണ്, മറ്റ് ഗ്രഹങ്ങള്‍ ഏതൊക്കെ ഭാഗത്തായാണുളളത്, ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണം, അതിന്റെ ഫലങ്ങള്‍, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം തുടങ്ങി എല്ലാ വിവരങ്ങളും അവര്‍ എത്രയോ വര്‍ഷം മുന്‍പേ കണക്കുകൂട്ടിവച്ചിട്ടുണ്ട്. ഈ മാപ്പ് ഉപയോഗിച്ചാണ് ഇന്ത്യ ചൊവ്വയിലേക്ക് റോക്കറ്റയച്ചത്'-എന്നായിരുന്നു മാധവന്‍റെ പരാമർശം.