തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മതിയായ തെളിവുകളുണ്ടായിട്ടും ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയാണ്. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അതേസമയം നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകും. ജൂലൈ മൂന്നു വരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിജയ് ബാബുവിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണം. കേരളം വിട്ടുപുറത്തു പോകരുത്. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും പരാതിക്കാരിയെ സ്വാധീനിക്കുന്ന ഒന്നും വിജയ് ബാബുവിന്‍റെ ഭാഗത്തുനിന്നുമുണ്ടാകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നാണ് വിജയ് ബാബു ഹര്‍ജിയില്‍ പറഞ്ഞത്. അതേസമയം, വിജയ് ബാബു തന്നെ ചൂഷണം ചെയ്തുവെന്നും കടുത്ത ലൈംഗിക പീഡനം തനിക്ക് നേരിടേണ്ടി വന്നുവെന്നുമാണ് നടിയുടെ പരാതി. നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു. അതേസമയം, പോലീസ് ഇന്നലെ ചോദ്യം ചെയ്തതിന് പിന്നാലെ വിജയ് ബാബു സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ‘‘എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.’’എന്നാണ് വിജയ് ബാബു ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചത്.