സ്പ്രിങ്ക്‌ളര്‍ ഇടപാടിനെക്കുറിച്ചും അതിലെ ക്രമക്കേടിനെയും അഴിമതിയെയുംകുറിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സ്വര്‍ണ്ണക്കടത്തുകേസ് പ്രതിയുടെ വെളിപ്പെടുത്തലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റു എന്നും അതിനുപിന്നിലുളള തലച്ചോറ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണ് എന്നുമുളള ആരോപണം അതീവ ഗൗരവമുളളതാണെന്ന് ചെന്നിത്തല പറഞ്ഞു. സ്പ്രിങ്ക്‌ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. പ്രതിരോധ പ്രവര്‍ത്തനമല്ല, അഴിമതിയാണ് നടത്തിയതെന്ന് പണ്ടേ വ്യക്തമായതാണ്. വോട്ടുചെയ്ത് അധികാരത്തിലെത്തിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വില്‍ക്കാനിറങ്ങിയ മുഖ്യമന്ത്രി ഒരുനിമിഷംപോലും ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. അല്‍പ്പമെങ്കിലും ലജ്ജ തോന്നുന്നുവെങ്കില്‍ സ്ഥാനത്തുനിന്നുമിറങ്ങി അന്വേഷണം നേരിടാന്‍ മുഖ്യമന്ത്രി തയാറാവണം- രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
രണ്ടു വർഷം മുമ്പ് സ്പ്രിങ്ക്ളർ ഇടപാടിനെക്കുറിച്ചും അതിലെ ക്രമക്കേടിനെയും അഴിമതിയെയും കുറിച്ചും ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ കൂട്ടുപ്രതി ഉന്നയിച്ച ആരോപണം നേരത്തെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ ഉന്നയിച്ച വസ്തുതകളെ ശരിവെക്കുന്നതാണ്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ വിദേശ കമ്പനിക്ക് വിറ്റുവെന്നും അതിന് പിന്നിലുള്ള തലച്ചോറ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണെന്നുമുള്ള ആരോപണം അതീവ ഗൗരവമുള്ളതാണ്.
ഉന്നയിച്ച ആരോപണങ്ങളിൽ ഉത്തമബോധ്യമുള്ളത് കൊണ്ടാണ് അന്ന് ഞാൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് സർക്കാർ നൽകിയ മറുപടി, സ്പ്രിങ്ക്ളറിന്റെ സേവനം ഇല്ലാതെ കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ സാധിക്കില്ല എന്നായിരുന്നു. ഈ സാഹചര്യത്തിൽ കോടതി പോലും നിസ്സഹായരായി. കരാറിനെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് നിയമസഭയില്‍ ഞാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനുള്ള ധൈര്യവും സർക്കാരിനുണ്ടായില്ല. കരാര്‍ ഒപ്പിടും മുന്‍പ് നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും മന്ത്രിസഭ തീരുമാനമെടുക്കുകയും വേണം. അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചുമതലപ്പെടുത്തണം. എന്നാൽ മന്ത്രിസഭ പോലും അറിയാതെ, എല്‍.ഡി.എഫ് അറിയാതെ, നിയമ വകുപ്പുമായോ ധനകാര്യവകുപ്പുമായോ കൂടിയാലോചിക്കാതെ, ആരോഗ്യവകുപ്പ് സെക്രട്ടറി അറിയാതെ, വഞ്ചനാക്കേസില്‍ പ്രതിയായ സ്പ്രിങ്ക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ സർക്കാർ ചോർത്തിനൽകുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനമല്ല, മറിച്ച് അഴിമതി നടത്തുകയായിരുന്നു സ്പ്രിങ്ക്ളറിന്റെ ലക്ഷ്യം എന്ന് പണ്ടേ വ്യക്തമായതാണ്.
പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ സർക്കാർ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷൻ ഡേറ്റ കച്ചവടം നടന്നു എന്ന് ശരിവെച്ചതാണ്. പക്ഷേ, മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ ആ റിപ്പോർട്ട് സർക്കാർ അട്ടിമറിച്ചു. തുടർന്ന് അന്വേഷണം നടത്തിയ കെ ശശിധരൻ നായർ കമ്മിറ്റി മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും വെള്ളപൂശി. ആ റിപ്പോർട്ടിൽ ശിവശങ്കർ കുറ്റക്കാരനല്ലെന്ന് ചേർത്തത് വിചിത്രവും കൗതുകകരവുമായിരുന്നു. എന്നാൽ ശിവശങ്കറിലും ഒതുങ്ങുന്നതല്ല കരാർ എന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വിൽക്കാൻ ഇറങ്ങിയ മുഖ്യമന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. അൽപ്പമെങ്കിലും ലജ്ജ തോന്നുന്നുവെങ്കിൽ, മാന്യത അവശേഷിക്കുന്നുവെങ്കിൽ ആ സ്ഥാനത്ത് നിന്നുമിറങ്ങി അന്വേഷണത്തെ നേരിടാൻ പിണറായി വിജയൻ തയ്യാറാകണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക