കൊച്ചി: കൊല്ലത്ത് സ്ത്രീധന പീഡനംമൂലം എം ബി ബി എസ് വിദ്യാര്‍ത്ഥി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. വേണ്ടത്ര തെളിവുകളില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നാണ് കിരണിന്റെ വാദം. കിരണിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി. കിരണ്‍കുമാര്‍ പത്തുവര്‍ഷം കഠിന തടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പിഴയൊടുക്കണമെന്നുമായിരുന്നു കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇതിനെതിരെയാണ് കിരണ്‍ അപ്പീല്‍ പോയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ബി പ്രകാരമാണ് 10 വര്‍ഷം തടവ്. 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും നല്‍കണം. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വര്‍ഷം തടവും അമ്പതിനായിരം രൂ പിഴയും. സ്ത്രീധന നിരോധന നിയമപ്രകാരം 3 മുതല്‍ ആറ് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ച ശിക്ഷ. 25 വര്‍ഷത്തെ തടവാണ് മൂന്ന് വകുപ്പുകള്‍ പ്രകാരം കിരണ്‍ കുമാറിന് വിധിച്ചത്. മൂന്ന് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി വിധി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭര്‍ത്യപീഡനത്തെത്തുടര്‍ന്ന് 2021 ജൂണിലാണ് വിസ്മയ ആത്മഹത്യ ചെയ്തത്. ഭര്‍തൃപീഡനമാണ് വിസ്മയയുടെ ആത്മഹത്യക്ക് കാരണമെന്ന് കേസിന്റെ തുടക്കംമുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 100 പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും പത്തുലക്ഷം രൂപയുടെ കാറും സ്ത്രീധനമായി മകള്‍ക്കൊപ്പം വിസ്മയയുടെ വീട്ടുകാര്‍ കൊടുത്തിരുന്നു. എന്നാല്‍ തനിക്കിഷ്ടമില്ലാത്ത കാറാണ് വിസ്മയയുടെ കുടുംബം നല്‍കിയതെന്നാരോപിച്ചായിരുന്നു കിരണ്‍ വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത്. ഇത് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണങ്ങളടക്കം പുറത്തുവന്നിരുന്നു.