മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെ തിങ്കളാഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ഗവർണർ ഭഗത് സിങ് കോഷിയാരിയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭയുടെ പ്രത്യേക സെക്ഷന്‍ വിളിച്ചു ചേര്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 39 ശിവസേന അംഗങ്ങളുടെ പിന്തുണയോടെയാണ് ഏക്‌നാഥ് ഷിൻഡെ അധികാരത്തിലെത്തിയത്. 15 ശിവസേന എം എല്‍ എമാരുടെ പിന്തുണ മാത്രമാണ് ഉദ്ദവ് താക്കറെക്ക് ലഭിച്ചത്. കോണ്‍ഗ്രസും എന്‍ സി പിയും ഉദ്ദവ് താക്കറെയെ പിന്തുണച്ചെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
അതേസമയം, വിമത എം എല്‍ എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11ലേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഏക്‌നാഥ് ഷിൻഡെയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ഉദ്ദവ് താക്കറെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇന്നലെ വൈകുന്നേരമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെയും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഏറെ ദിവസം നീണ്ടു നിന്ന വിമത നീക്കങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്തിയായാണ് ഷിന്‍ഡെ അധികാരമേറ്റത്.