എ കെ ജി സെന്ററിലെ ബോംബേറിനുപിന്നില്‍ സിപിഎം തന്നെയാണെന്ന യുഡിഎഫ് നേതാക്കള്‍ ആരോപിക്കുമ്പോള്‍ അങ്ങനെ ചിന്തിക്കാനുളള കാരണങ്ങള്‍ അക്കമിട്ട് നിരത്തി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍വന്ന ക്രിമിനലുകള്‍ സഞ്ചരിച്ച ഇന്നോവയുടെ പിറകില്‍ മാഷാ അളളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച് തീവ്രവാദികളാണ് കൊലയ്ക്കുപിന്നിലെന്ന് പ്രചരിപ്പിച്ച, തലശേരിയില്‍ കാരായിമാരുടെ നേതൃത്വത്തില്‍ ഫസലിനെ കൊന്ന് രക്തത്തുളളികള്‍ ടവലിലാക്കി ആര്‍എസ്എസുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് കൊലപാതകം വഴിതിരിച്ചുവിടാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല എന്നാണ് പി കെ ഫിറോസ് പറഞ്ഞത്.
പി കെ ഫിറോസിന്റെ പോസ്റ്റ്
ചോദിക്കുന്നവരൊക്കെ പറയുന്ന കാര്യം എ കെ ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അവർ തന്നെയായിരിക്കുമെന്നാണ്. എന്ത് കൊണ്ടായിരിക്കും ആളുകളിങ്ങനെ വിചാരിക്കാൻ കാരണം? ഞാൻ മനസ്സിലാക്കിയ കാരണങ്ങളിതൊക്കെയാണ്.
1. ടി പി ചന്ദ്രശേഖരനെ കൊല്ലാൻ വന്ന സിപിഎം ക്രിമിനലുകൾ സഞ്ചരിച്ച ഇന്നോവയുടെ പിറകിൽ മാഷാ അള്ളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച് തീവ്രവാദികളാണ് കൊലക്ക് പിന്നിലെന്ന് പ്രചരിപ്പിച്ചു.
2. തലശ്ശേരിയിൽ കാരായിമാരുടെ നേതൃത്വത്തിൽ ഫസലിനെ കൊന്ന് രക്തത്തുള്ളികൾ ഒരു ടവ്വലിലാക്കി ആർഎസ്എസ്സുകാരന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് കൊലപാതകം വഴിതിരിച്ചു വിടാൻ ശ്രമിച്ചു.
3. വടകര മേമുണ്ടയിൽ ആർഎസ്എസ്സിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്ത് അവിടെയുള്ള മദ്രസയിൽ കൊണ്ടു പോയിട്ട് കലാപമുണ്ടാക്കാൻ നോക്കി. തൊട്ടടുത്തുള്ള സെക്യൂരിറ്റി ജീവനക്കാരൻ കയ്യോടെ പിടിച്ചത് കൊണ്ട് മാത്രം കലാപം ഒഴിവായി.
4. ബാലുശ്ശേരി പാലോളിയിൽ SDPI-ലീഗ് പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്ത് അർധരാത്രി SDPIയുടെ ബോർഡുകൾ തകർത്ത് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. DYFI പ്രവർത്തകനെ കയ്യോടെ പിടികൂടിയപ്പോൾ നേതാക്കൾ പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് പറഞ്ഞു.
5. ബേപ്പൂരിൽ K റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഞങ്ങൾ സർവേ കുറ്റികൾ പിഴുതപ്പോൾ യൂത്ത് ലീഗുകാർ അമ്പലത്തിലെ കുറ്റി പിഴുതു എന്ന് ദേശാപമാനി പത്രമടക്കം പ്രചരിപ്പിച്ച് വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു.
6. ആലപ്പുഴയിൽ കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ നോക്കി. ഒടുവിൽ പിടിക്കപ്പെട്ടത് അഞ്ച് സി.പി.എം പ്രവർത്തകരെ.
7. മാഹി പന്തക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറെന്ന് പാർട്ടി പ്രചരിപ്പിച്ചു. ഒടുവിൽ പോലീസ് അന്വേഷിച്ചപ്പോൾ ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി പ്രവർത്തകനും സ്വയം ചെയ്ത് നാട്ടിൽ സംഘർഷമുണ്ടാക്കാൻ ശമിച്ചതാണെന്ന് കണ്ടെത്തി. രണ്ട് പേരെയും ജയിലിലടച്ചു.
ഇതൊക്കെ ചെയ്ത ഇവർ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.
അപ്പോ എല്ലാവരും ഗോ റ്റുയുവർ ക്ലാസസ്...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക