തിരുവനന്തപുരം: എ കെ ജി സെന്ററിനുനേരെയുണ്ടായ ആക്രമണത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബോംബെറിഞ്ഞ സ്ഥലത്ത് വെടിമരുന്നിന്റെ വാസനയുണ്ടായിരുന്നു എന്ന ഇ പിയുടെ പരാമര്‍ശത്തെയാണ് തിരുവഞ്ചൂര്‍ പരിഹസിച്ചത്. സ്‌മെല്‍ ഡിറ്റക്ടര്‍, ഈ പ്രതിഭാസത്തെ എന്തേ ഇതുവരെ ആരും തിരിച്ചറിഞ്ഞില്ല? വാസന കൊണ്ട് ബോംബ് തിരിച്ചറിയുന്ന, പൊലീസ് കൊണ്ടുനടക്കുന്ന ബെല്‍റ്റിട്ട സ്‌ക്വാഡിനെപ്പോലും അപ്രസക്തരാക്കുന്ന പ്രതിഭാശാലി എന്നാണ് ഇപിയെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'ബോംബെറിഞ്ഞതെവിടെയെന്ന് ചോദിച്ചപ്പോള്‍ താഴെയെന്ന് പറഞ്ഞു. അവിടെ ചെന്ന് നോക്കുമ്പോള്‍ ഒരു വാസന. വെടിമരുന്നിന്റെ മണം അപ്പോഴുമുണ്ട്. ബോംബെറിഞ്ഞു. എറിഞ്ഞത് കോണ്‍ക്രീറ്റ് തൂണിനായതുകൊണ്ട് വലിയ അനിഷ്ട സംഭവങ്ങളുണ്ടായില്ല. അത് ശക്തമായ ബോംബാണ് എന്നാണ് മനസിലാക്കുന്നത്. സ്റ്റീല്‍ ബോംബാണോ എന്ന് എനിക്ക് ചെറിയൊരു സംശയമുണ്ട്. ശ്രീമതിടീച്ചര്‍ പറഞ്ഞത് കെട്ടിടം തന്നെ കുലുങ്ങുന്ന തരത്തില്‍ വലിയ ശബ്ദമായിരുന്നു എന്നാണ്. അത്ര വലിയ ശബ്ദത്തോടെയാണ് അത് പൊട്ടിയത്'-എന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
ബോംബിന്റെ വാസന, THE SMELL DETECTOR”
——————————————————————————
ഈ പ്രതിഭാസത്തെ എന്തേ ഇത് വരെ ആരും തിരിച്ചറിഞ്ഞില്ല?
വാസന കൊണ്ട് ബോംബ് തിരിച്ചറിയുന്ന, പോലീസ് കൊണ്ട് നടക്കുന്ന ബെൽറ്റിട്ട സ്‌ക്വാഡിനെ അപ്രസക്തരാക്കുന്ന പ്രതിഭാശാലി.
“ഭൂമി കുലുക്കം” പോലെ അനുഭവപ്പെട്ട പ്രദേശത്ത്, ഇത്തിരിപ്പോന്ന ഒരടയാളം മാത്രം കണ്ട് അത് സ്റ്റീൽ ബോംബായിരുന്നു, ഒന്നല്ല രണ്ട് ബോംബുണ്ടായിരുന്നു എന്ന് ആശങ്കക്ക് വകയില്ലാതെ പ്രസ്താവിച്ച പ്രതിഭാശാലി. CCTV-യിൽ പോലും പതിയാത്ത “അക്രമി” യുടെ റൂട്ട് മാപ്പും, ആസൂത്രണവും പുറത്ത് വിട്ട തീക്ഷണ ദൃഷ്ടി.
ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടമായത് കാരണം തകർന്ന് വീണില്ല എന്ന പ്രതിഭാശാലിയുടെ പ്രസ്താവനയിൽ ഒന്നുറപ്പിക്കാം, ഊരാളുങ്കൽ അല്ല കെട്ടിട നിർമ്മാണം.
പ്രതിഭാശാലിയോട് ഒരു അപേക്ഷ:
ഒരേറിന് രണ്ട് ബോംബ് പതിക്കുന്ന ആ പ്രതിഭാസം, അതിനെക്കുറിച്ചുള്ള പ്രബന്ധം ഒന്ന് പുറത്ത് വിടണം. “കവടി നിരത്താൻ ജ്യോൽസ്യനല്ലേ അറിയൂ”
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക