തിരുവനന്തപുരം: നടനും നിര്‍മ്മാതാവുമായ പീഡന കേസ് പ്രതി വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍. വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അതിജീവിത സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഹൈക്കോടതി തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതിക്ക് ജാമ്യം നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അറസ്റ്റിനെ ഭയന്ന് വിദേശത്തേക്ക് പോയ വിജയ് ബാബു ദുബായിലിരുന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മതിയായ തെളിവുകളുണ്ടായിട്ടും ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയാണ്. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്. ജൂണ്‍ 27 മുതൽ ജൂലൈ മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണം. കേരളം വിട്ടുപുറത്തു പോകരുത്. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും പരാതിക്കാരിയെ സ്വാധീനിക്കുന്ന ഒന്നും വിജയ് ബാബുവിന്‍റെ ഭാഗത്തുനിന്നുമുണ്ടാകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് നടി പരാതി നല്‍കിയത്. കോടതി നിര്‍ദ്ദേശം അനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരായിയെന്നും വിജയ് ബാബു ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം, വിജയ് ബാബു തന്നെ ചൂഷണം ചെയ്തുവെന്നും കടുത്ത ലൈംഗിക പീഡനം തനിക്ക് നേരിടേണ്ടി വന്നുവെന്നുമാണ് നടിയുടെ പരാതി. നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു.