LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും അവസാന ശ്വാസംവരെ കോണ്‍ഗ്രസിനുവേണ്ടി പോരാടും- രമേശ് ചെന്നിത്തല

പാലക്കാട്: സ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും അവസാനശ്വാസം വരെ കോണ്‍ഗ്രസിനുവേണ്ടി പോരാടുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരവധി ലാത്തിച്ചാര്‍ജ്ജുകള്‍ ഏറ്റുവാങ്ങിയിട്ടുളള ശരീരമാണ് തന്റേതെന്നും എല്ലാ മഴക്കാലത്തും ശരീരത്തിലെ വേദനകള്‍ തന്നെ ആ ഓര്‍മ്മകളിലേക്കെത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പോരാടുന്നത് ഒരു ആശയത്തിനും ആദര്‍ശത്തിനുംവേണ്ടിയാണെന്നും കഴിവുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും നിങ്ങളെ അംഗീകരിക്കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

'നിരവധി ലാത്തിച്ചാര്‍ജ്ജുകള്‍ ഏറ്റുവാങ്ങിയിട്ടുളള ശരീരമാണ് എന്റേത്. രാജീവ് ഗാന്ധി കോണ്‍ഗ്രസിനെ നയിച്ചിരുന്ന കാലത്ത് ഞാന്‍ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. അന്ന് ഡല്‍ഹിയില്‍ നടന്ന ഒരു സമരപരിപാടിയില്‍ ഏറ്റവും കൂടുതല്‍ മര്‍ദ്ദനമേറ്റത് എനിക്കാണ്. അന്ന് കൊച്ചുരാഹുലുമൊത്ത് രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് വന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എല്ലാ മഴക്കാലത്തും എന്റെ ശരീരത്തിലെ വേദനകള്‍ എന്നെ ആ ഓര്‍മ്മകളിലേക്കെത്തിക്കും. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നപ്പോള്‍  42 ദിവസം നീണ്ടുനിന്ന കേരളാ മാര്‍ച്ച് നടത്തിയത്. അന്ന് ധാരാളം ആളുകള്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരകളായി. അവരുടെ പേരില്‍ കേസുകളുടെ ഘോഷയാത്ര തന്നെയായിരുന്നു. നമ്മളെല്ലാവരും പോരാടുന്നത് ഒരു ആശയത്തിനും ആദര്‍ശത്തിനുംവേണ്ടിയാണ്്. നാളെ നിങ്ങള്‍ക്ക് സ്ഥാനങ്ങള്‍ കിട്ടിയെന്നിരിക്കാം, കിട്ടിയില്ലെന്നുവരാം. സ്ഥാനം കിട്ടിയാലുമില്ലെങ്കിലും പ്രസ്ഥാനത്തിനുവേണ്ടി പോരാടാനുളള ശക്തിയാണ് നമുക്കെല്ലാവര്‍ക്കും വേണ്ടത്. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ ആര്‍ക്കും തടയാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും അംഗീകരിക്കേണ്ടിവരും'-രമേശ് ചെന്നിത്തല പ്രവര്‍ത്തകരോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന് മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതിന് ദുര്‍ബലതകളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തമസ്‌കരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനും തകര്‍ക്കാനും ആര്‍ക്കും സാധിക്കില്ല. തൃക്കാക്കരയില്‍ നമ്മളൊരുമിച്ച് നിന്നപ്പോള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ഉമാ തോമസിന് വിജയിക്കാനായെങ്കില്‍ അതില്‍നിന്ന് പാഠം ഉള്‍ക്കൊളളണം. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ ജനസേവനമാണ്. പഴയ രീതിയില്‍മാത്രം നമുക്കതിനെ മുന്നോട്ടുകൊണ്ടുപോകാനാവില്ല.എവിടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടോ അവിടെ സഹായിക്കാന്‍ കോണ്‍ഗ്രസുകാരനുണ്ടാവണം. എവിടെ ഒരു കല്യാണമുണ്ടോ അവിടെ യൂത്ത് കോണ്‍ഗ്രസുകാരനുണ്ടാവണം,എവിടെ മരണമുണ്ടോ അവിടെയും നമ്മളുണ്ടാവണം. ആര്‍ക്കൊക്കെ സഹായം വേണോ അവര്‍ക്കെല്ലാം സഹായം നല്‍കാന്‍ നമ്മുടെ കൈകളുണ്ടാവണം. പൊതുപ്രവര്‍ത്തകരുടെ ഓരോ നീക്കവും ജനം കാണുന്നുണ്ട്. പ്രവര്‍ത്തകന്‍ ഒരു തെറ്റുചെയ്താല്‍ അത് പ്രസ്ഥാനത്തെയാണ് ബാധിക്കുക. ഓരോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജനങ്ങളോട് ബന്ധപ്പെട്ട്, ജനങ്ങളുമായി ഇഴുകിചേര്‍ന്ന് മുന്നോട്ടുപോകണം. അപ്പോഴാണ് കോണ്‍ഗ്രസിന് ശക്തിയുണ്ടാവുന്നത്. നാളെ നമുക്കെന്ത് കിട്ടുന്നു എന്നത് നോക്കരുത്. ഈ പാര്‍ട്ടി നിലനിന്നെങ്കില്‍ മാത്രമേ നാട് നിലനില്‍ക്കുകയുളളു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk