മുംബൈ: എന്‍ സി പി- ശിവസേന - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത നീക്കം നടത്തിയ ശിവസേന വിമതന്‍ ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രാ നിയമസഭയില്‍ വിശ്വാസം നേടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് നടന്ന വിശ്വാസ വോട്ടടുപ്പില്‍ കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടി. ശിവസേന വിമത- ബിജെപി സഖ്യസര്‍ക്കാരിന് ആകെ 164 വോട്ടാണ് ലഭിച്ചത്. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
എന്‍ സി പി -ശിവസേന (ഉദ്ദവ്)- കോണ്‍ഗ്രസ് സഖ്യം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് 99 വോട്ടാണ് ആകെ ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 107 വോട്ട് ലഭിച്ച പ്രതിപക്ഷത്തിന് ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 8 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഉദ്ധവ് താക്കറെ പക്ഷത്തുണ്ടായിരുന്ന ഒരു എം എൽ എ കൂടി കൂറുമാറി. മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോടൊപ്പം അടിയുറച്ച് നിന്നിരുന്ന സന്തോഷ് ബംഗാര്‍ എന്ന എം എല്‍ എയാണ് ഇന്ന് രാവിലെയായപ്പോള്‍ ഷിൻഡെ ക്യാമ്പിലെത്തിയത്. പ്രത്യേക സഭാ സമ്മേളനം ചേര്‍ന്നായിരുന്നു വോട്ടെടുപ്പ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ തെരഞ്ഞെടുക്കപെട്ട സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് വിശ്വാസ വോട്ടടുപ്പ് നടത്തിയത്. നേരത്തെ ശിവസേനക്കാരനായിരുന്ന രാഹുല്‍ നര്‍വേക്കര്‍ പിന്നീട് എന്‍ സി പിയില്‍ ചേര്‍ന്നിരുന്നു. അതിനുശേഷം ബിജെപിയില്‍ ചേരുകയായിരുന്നു. ഇപ്പോള്‍ ബിജെപി നേതാവ് എന്ന നിലയിലാണ് 45 കാരാനായ രാഹുല്‍ നര്‍വേക്കര്‍ക്ക് സ്പീക്കര്‍ സ്ഥാനം ലഭിച്ചത്. മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയാണ് ഏക്‌നാഥ് ഷിന്‍ഡെ.