LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; രാജ്യത്തുടനീളം പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് കര്‍ഷകര്‍

ഡല്‍ഹി: കഴിഞ്ഞ ഡിസംബറില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച സമിതി രൂപീകരിക്കുകയോ, കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത  കളളകേസുകള്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. ഇന്നലെ ഗാസിയാബാദില്‍ നടന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദേശീയ യോഗത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ ഗുരുതര ആരോപണം.

രാജ്യത്തെ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്ത വഞ്ചനയില്‍ പ്രതിഷേധിച്ച് ജൂലൈ 18-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ ജൂലൈ 31 വരെ രാജ്യത്തുടനീളം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പ്രതിഷേധ പരിപാടികളുടെ അവസാനദിനം രാജ്യത്തെ എല്ലാ പ്രധാന ഹൈവേകളും രാവിലെ പതിനൊന്നുമുതല്‍ വൈകുന്നേരം മൂന്നുമണി വരെ ഉപരോധിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശവിരുദ്ധവും യുവജന വിരുദ്ധവുമായ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ യുവാക്കളെയും വിമുക്ത ഭടന്മാരെയും അണിനിരത്തി പ്രതിഷേധിക്കാനും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനമായി. അഗ്നിപഥ് പദ്ധതിക്കെതിരെ ഓഗസ്റ്റ് 7 മുതല്‍ പതിനാല് വരെ രാജ്യത്തുടനീളം ജയ് ജവാന്‍ ജയ് കിസാന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലഖിംപൂര്‍ ഖേരിയില്‍ 75 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

Contact the author

National Desk