തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന. ജനാധിപത്യം, മതേതരത്വം തുടങ്ങി കുന്തം കുടചക്രമൊക്കെയാണ് ഭരണഘടനയില്‍ എഴുതി വെച്ചിരിക്കുന്നതെന്നും തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്‍റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യന്‍ ഭരണഘടന തൊഴിലാളികളെ കൊള്ളയടിക്കാനാണ് സഹായിക്കുന്നത്. ബ്രിട്ടിഷുകാര്‍ പറഞ്ഞു തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാര്‍ എഴുതി വെച്ചിരിക്കുകയാണ്. അതിന്‍റെ അരികിലും സൈഡിലുമൊക്കെയായി എന്തൊക്കയോ കാര്യങ്ങള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. തൊഴിലാളുടെ സമരത്തെ അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. സാധാരണ തൊഴിലാളികകള്‍ക്ക് കൂലി കൊടുക്കാതെ മണിക്കൂറുകളോളം ജോലി ചെയ്യിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടോ? ഇവിടെ എതെങ്കിലും തൊഴിലാളി യൂണിയന്‍ സമരം നടത്തിയാല്‍ സമൂഹത്തിന്‍റെ പിന്തുണ ലഭിക്കുന്നുണ്ടോ? എവിടെ പ്രശനമുണ്ടായാലും തൊഴിലാളികളാണ് അതിന്‍റെ പിന്നില്‍ എന്നല്ലേ ആദ്യം പറയുന്നത്. മാധ്യമങ്ങളോ കോടതിയോ അവരുടെ ഒപ്പം നില്‍ക്കാറുണ്ടോ? എന്തിനാണ് തൊഴിലാളികള്‍ അവിടെ പോയി സമരം ചെയ്യുന്നത്, വേതനം കൂട്ടി ചോദിക്കുന്നതെന്ന് കോടതിയും ചോദിക്കും' - സജി ചെറിയാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഭരണഘടനയില്‍ തൊട്ടു സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രി രാജിവെക്കാന്‍ തയ്യാറാകണം. മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെടണം. അല്ലാത്ത പക്ഷം പ്രതിപക്ഷം നിയമത്തിന്‍റെ വഴിക്ക് നീങ്ങുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേജിലുള്‍പ്പെടെ സജി ചെറിയാന്‍റെ വിവാദപ്രസംഗം പങ്കുവച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഈ വിഡിയോ നീക്കം ചെയ്യുകയായിരുന്നു.