ലക്‌നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള ദിനപത്രത്തില്‍ മാംസാഹാരം പൊതിഞ്ഞുനല്‍കിയ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുടമ മുഹമ്മദ് താലിബാണ് അറസ്റ്റിലായത്. ഹിന്ദു ജാഗരണ്‍ മഞ്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുപി പൊലീസാണ് കടയുടമക്കെതിരെ നടപടിയെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആരോപണം. 295 എ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുഹമ്മദ് താലിബ് കടയില്‍ മാംസം പൊതിയാനുപയോഗിക്കുന്നത് ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള പേപ്പറുകളാണെന്ന് ആരോപിച്ചാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പരാതി നല്‍കിയത്. എന്നാല്‍ 2012 മുതല്‍ പേപ്പറിലാണ് മാംസാഹാരം പൊതിഞ്ഞുനല്‍കുന്നതെന്നും അതിനകത്ത് എന്തെഴുതിയിട്ടുണ്ടെന്നോ എന്തൊക്കെ ചിത്രങ്ങളുണ്ടെന്നോ നോക്കാന്‍ കഴിയുമോ എന്നും അറസ്റ്റിലായ താലിബിന്റെ ബന്ധു ചോദിച്ചു. ഇതിന്റെ പേരില്‍ ആരെയെങ്കിലും ജയിലിലടയ്ക്കുന്നത് ശരിയാണോ? ആരുടെയും മതവികാരം മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, താലിബിന്റെ ഹോട്ടലില്‍നിന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളടങ്ങുന്ന നിരവധി പേപ്പറുകള്‍ കണ്ടെടുത്തെന്നാണ് പൊലീസിന്റെ വാദം. കസ്റ്റഡിയിലെടുക്കാനെത്തിയപ്പോള്‍ ഇയാള്‍ പൊലീസുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.