ഡല്‍ഹി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ സുപ്രീംകോടതി വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയില്‍ ഭേദഗതി വരുത്തി.വിജയ് ബാബുവിനെ എപ്പോൾ വേണമെങ്കിലും അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാമെന്നും ഇരയുടെ പേരു വെളിപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതിജീവിതക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ വിജയ് ബാബു ശ്രമിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മേല്‍ സമ്മര്‍ദം ചെലുത്താനാല്ല അറസ്റ്റെന്നും നിയമ വ്യവസ്ഥയില്‍ നിന്നും പ്രതി ഒളിച്ചോടാതിരിക്കാനാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്നും കോടതി അറിയിച്ചു. ജഡ്ജിമാരായ ഇന്ദിര ബാനർജി, ജെ. കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ തെളിവ് നശിപ്പിക്കുമെന്നും വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് നടിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു.
വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതിക്ക് ജാമ്യം നല്‍കിയതെന്നുമാണ് അതിജീവിത സുപ്രീംകോടതിയെ അറിയിച്ചത്. അറസ്റ്റിനെ ഭയന്ന് വിദേശത്തേക്ക് പോയ വിജയ് ബാബു ദുബായിലിരുന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതേസമയം, മതിയായ തെളിവുകളുണ്ടായിട്ടും ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയാണെന്നും വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.