തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച് വിവാദ പരാമര്‍ശം നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തുളള മീഡിയാ റൂമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവെയ്ക്കുന്ന ആദ്യത്തെ മന്ത്രിയാണ് സജി ചെറിയാന്‍. ഫിഷറീസ്, സാംസ്‌കാരികം എന്നീ വകുപ്പുകളാണ് സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത്. ഫിഷറീസുമായി ബന്ധപ്പെട്ട് സുപ്രധാന പദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍ മന്ത്രിയുടെ വകുപ്പിന്റെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാനോ മുഖ്യമന്ത്രി നേരിട്ട് വകുപ്പ് ചുമതല ഏറ്റെടുക്കാനോ ആണ് സാധ്യത. സജി ചെറിയാനുപകരം പുതിയ മന്ത്രി ഉടനുണ്ടാവില്ലെന്നാണ് വിവരം.
ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഒരു ഭാഗം മാത്രം കാണിച്ചാണ് വിവാദമുണ്ടാക്കിയതെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും തനിക്കെതിരെ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.സ്വതന്ത്ര്യമായ തീരുമാനത്തിന്റെ ഭാഗമായാണ് രാജിവെച്ചത്. ഭരണഘടനയെ ബഹുമാനിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ശക്തിപ്പെടണം. എന്റേതായ രീതിയിലും ശൈലിയിലുമാണ് ഞാന്‍ സംസാരിച്ചത്. ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തിയ ആളാണ് ഞാന്‍. മന്ത്രിയായി തുടര്‍ന്നാല്‍ സ്വതന്ത്ര്യമായ അന്വേഷണത്തിന് തടസമാകും. അതുകൊണ്ടാണ് രാജിവെക്കുന്നത്'-എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. എം എല്‍ എ സ്ഥാനം രാജിവെക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് സജി ചെറിയാന്‍ രാജിവെച്ചതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു. 'രാജിപ്രഖ്യാപനത്തിന്റെ സമയത്തും സജി ചെറിയാന്‍ തന്റെ വിവാദ പ്രസംഗത്തെ തളളിപ്പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രാജി സ്വതന്ത്ര്യമായി പ്രഖ്യാപിക്കുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഈ വിഷയത്തില്‍ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും നിലപാടെന്താണ്? ഭരണഘടനയെ തളളിപ്പറഞ്ഞയാള്‍ എം എല്‍എ സ്ഥാനവും രാജിവെക്കുന്നതാണ് നല്ലത്. സജി ചെറിയാന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ പൊലീസ് നടപടിയെടുക്കണം. നാക്കുപിഴ എന്നൊക്കെ പറയുന്നത് സാമാന്യബോധത്തിനോടുളള വെല്ലുവിളിയാണ്. സര്‍ക്കാര്‍ കേസെടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമവഴിതേടും'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.