ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ നല്‍കി കാഴ്ച്ചക്കാരെ പറ്റിക്കുന്നവര്‍ക്കെതിരെ നടി മാലാ പാര്‍വ്വതി രംഗത്ത്. ഒരു നടനുനേരെയും താന്‍ 'ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍' നടത്തിയിട്ടില്ലെന്നും മോശമായി സ്പര്‍ശിച്ചാല്‍ എത്രവേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ലെന്നും മാലാ പാര്‍വ്വതി പറഞ്ഞു. ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍ അല്‍പ്പം കൂടി വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടന് നേരെയും, " ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ" ഞാൻ നടത്തിയിട്ടില്ല. മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എൻ്റെ ഒരു ഇൻ്റർവ്യൂ ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കൈയ്യിൽ കിട്ടിയതോടെ... ഇൻ്റർവ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ... ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം.'-മാലാ പാര്‍വതി ഫേസ്‌ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെയും ഇത്തരത്തില്‍ വ്യാജ തലക്കെട്ടുകളോടെ വാര്‍ത്തകള്‍ കൊടുക്കുന്നവരെ മാലാ പാര്‍വതി വിമര്‍ശിച്ചിട്ടുണ്ട്. താന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതുമൂലം ഒരുപാട് അവസരങ്ങള്‍ നഷ്ടമായെന്നും മരിച്ചിട്ടില്ലെന്ന് പറയേണ്ടിവരുന്നത് തമാശയാണോ ഗതികേടാണോ എന്ന് തനിക്കറിയില്ലെന്നും ഇത്തരം വാര്‍ത്തകള്‍ മൂലം അവസരങ്ങള്‍ ഇല്ലാതാവുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണെന്നും മാലാ പാര്‍വ്വതി പറഞ്ഞിരുന്നു.