ഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം. സുപ്രീംകോടതിയാണ് മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചത്. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എന്നാല്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുബൈര്‍ ജുഡിഷ്യല്‍ റിമാന്‍ഡില്‍ തുടരും. ഈ കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ മാത്രമേ സുബൈറിന് പുറത്തിറങ്ങാന്‍ സാധിക്കൂ. ജീവന് ഭീഷണിയുണ്ടെന്നും ഹര്‍ജി എത്രയും വേഗം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സുബൈറിന്‍റെ അഭിഭാഷകന്‍ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഞ്ചു ദിവസത്തെ ഇടക്കാലജാമ്യമാണ് സുബൈറിന് അനുവദിച്ചത്.
ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. 2018ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുന്ന തരത്തിലുളള ചിത്രം ബോധപൂര്‍വ്വം പോസ്റ്റ് ചെയ്തു എന്നാണ് സുബൈറിനെതിരായ കേസ്. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതും വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായ വാര്‍ത്തകളുടെ നിജസ്ഥിതി തുറന്നുകാട്ടുന്നതിനായി മാധ്യമപ്രവര്‍ത്തകരായ സുബൈറും പ്രതീക് സിന്‍ഹയും ചേര്‍ന്ന് 2017-ല്‍ ആരംഭിച്ച വെബ് പോര്‍ട്ടലാണ് ആള്‍ട്ട് ന്യൂസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ട് ചെക്കിംഗ് സ്ഥാപനമായി ആള്‍ട്ട് ന്യൂസ് മാറി. ആര്‍എസ്എസും സംഘപരിവാറും പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന വെബ് പോര്‍ട്ടല്‍ കൂടിയാണ് ആള്‍ട്ട് ന്യൂസ്.