കോഴിക്കോട്: പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് കിട്ടിയ പാരിതോഷികമാണ് എം എല്‍ എ സ്ഥാനമെന്ന സിപിഎം നേതാവ് എളമരം കരീമിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആര്‍ എം പി നേതാവും എം എല്‍ എയുമായ കെ കെ രമ. ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയുടെ ബാക്കിപത്രമാണ് തന്നെക്കുറിച്ച് കരീം നടത്തിയ പരാമര്‍ശമെന്നും ഒഞ്ചിയത്തുളള കമ്മ്യൂണിസ്റ്റുകാരെ 'കമ്മ്യുണിസം' പഠിപ്പിക്കാന്‍ വരേണ്ടെന്നും കെ കെ രമ പറഞ്ഞു.
'പ്രസംഗത്തെ ഗൗരവമായാണ് കാണുന്നത്. രക്തസാക്ഷികളെയും പതാകയെയും ഒറ്റുകൊടുത്തത് സിപിഎമ്മാണ്. ഭീഷണികള്‍ പുത്തരിയല്ല. ടി പിയെ കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. എളമരം കരീം നേരത്തെയും ഒഞ്ചിയത്തുവന്ന് ആര്‍ എം പി ആറ് ആഴ്ച്ചകള്‍ക്കുളളില്‍ തീരും, ആറ് മാസത്തിനുളളില്‍ തീരും എന്നൊക്കെ പ്രസംഗിച്ചിട്ടുണ്ട്. ആ ആര്‍എംപിക്ക് ഇപ്പോള്‍ എം എല്‍ എ സ്ഥാനത്തുവരെ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ അസഹിഷ്ണുതയായാണ് ഈ പ്രസംഗത്തെ കാണുന്നത്. ചന്ദ്രശേഖരന്റെ രാഷ്ട്രീയവുമായി ശക്തമായിതന്നെ മുന്നോട്ടുപോകും'- കെ കെ രമ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ചൊവ്വാഴ്ച്ച ഒഞ്ചിയത്ത് സി എച്ച് അശോകന്‍ അനുസ്മരണ പരിപാടിയിലാണ് എളമരം കരീം കെ കെ രമയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 'പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് എം എല്‍ എ സ്ഥാനം. അതിനെയൊന്നും വലിയ സ്ഥാനമായി കണ്ട് അഹങ്കരിക്കേണ്ട. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ സാധിച്ചു എന്നതിന്റെ അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍, സമ്മേളനങ്ങള്‍. റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. എന്താണ് റെവലൂഷണറി. വര്‍ഗ ശത്രുക്കളുമായിചേര്‍ന്ന് കെ കെ രമ പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്' -എന്നായിരുന്നു എളമരം കരീം പറഞ്ഞത്.