ഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. അതിജീവിത കോടതിയിലും പൊലീസിലും നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്. സുനിക്കെതിരെ അതിജീവിത ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൌരവമായി എടുക്കേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട വിചാരണ അനന്തമായി നീണ്ടുപോയാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിചാരണ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി പരിഗണിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയെന്ന് പറയപ്പെടുന്ന പ്രതിക്ക് പോലും കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. വിചാരണ നീണ്ടുപോകുന്ന കേസുകളില്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി പല തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അതിജീവിതയെ പീഡിപ്പിച്ചയാളാണ് പള്‍സര്‍ സുനിയെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു