തിരുവനന്തപുരം: ആര്‍ എം പി എം എല്‍ എ കെ കെ രമയെ അധിക്ഷേപിച്ചുളള പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം നേതാവ് എം എം മണി എം എല്‍ എ. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ലെന്നും രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്നും എം എം മണി പറഞ്ഞു. പരാമര്‍ശത്തില്‍ രമയ്ക്ക് വേദനയുണ്ടായെങ്കില്‍ താനെന്ത് വേണം എന്നാണ് മണി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.
'കെ കെ രമ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയനെ സഭയില്‍ തേജോവധം ചെയ്യുകയാണ്. ഇത്രയുംനാള്‍ ഞങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര്‍ സഭയില്‍ വന്നില്ല. വൈകുന്നേരത്തോടെ വന്ന അവര്‍ക്ക് പ്രതിപക്ഷം പ്രത്യേകം സമയം അനുവദിച്ചു. ഇതോടെയാണ് പ്രതികരിക്കാമെന്ന് ഞാന്‍ കരുതിയത്. നിയമസഭയില്‍ ആര്‍ക്കും പ്രത്യേക പദവിയൊന്നുമില്ല. ഞാന്‍ അവരെ മഹതിയെന്നാണ് വിളിച്ചത്. അതിലെന്താണ് തെറ്റുളളത്. വിധവയെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷത്തുളളവരാണ്. അതിന് മറുപടിയായാണ് വിധവയായത് അവരുടെ വിധി എന്ന് ഞാന്‍ പറഞ്ഞത്. ടി പി വധക്കേസില്‍ ഞങ്ങള്‍ക്ക് പങ്കില്ല. പാര്‍ട്ടി തീരുമാനിച്ചതല്ല അത്. രമയോട് പ്രത്യക വിദ്വേഷമൊന്നുമില്ല. വേദനിപ്പിക്കണം എന്ന് കരുതി പറഞ്ഞതല്ല. പക്ഷേ തിരുത്താനൊന്നുമില്ല'-എം എം മണി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു മഹതി ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രസംഗിച്ചു. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങളാരും അതിന് ഉത്തരവാദികളല്ല- എന്നായിരുന്നു എം എം മണി നിയമസഭയില്‍ പറഞ്ഞത്. കെ കെ രമ കേരളാ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു എം എം മണി അധിക്ഷേപ പരാമര്‍ശം നടത്തിയത്.
അതേസമയം, കെ കെ രമക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു. സഭയുടെ തുടക്കത്തില്‍ ചോദ്യോത്തര വേളയില്‍തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. രമയെ അധിക്ഷേപിച്ച എം എം മണി മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയുകയല്ലാതെ മറ്റൊരു വിട്ടുവീഴ്ച്ചയ്ക്കും പ്രതിപക്ഷം തയാറാല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.