തിരുവനന്തപുരം: കെ കെ രമ എം എല്‍ എക്കെതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എം എം മണി അദ്ദേഹത്തിന് ഇഷ്ടമില്ലാത്തവരെ എന്തും വിളിച്ചുപറയുമെന്നും മാപ്പുപോയിട്ട് മാനസാന്തരം പോലുമുണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
"എം എം മണിക്ക് മാപ്പുപോയിട്ട് മാനസാന്തരത്തിന്റെ ഒരു അംശം പോലും പലകാര്യത്തിലും ഉണ്ടായിട്ടില്ലല്ലോ? അദ്ദേഹം ഇ രാജേന്ദ്രനെ പുലഭ്യം പറഞ്ഞത് നമ്മള്‍ കേട്ടതാണ്. എം എം മണിക്ക് ഇഷ്ടമില്ലാത്ത എല്ലാ നേതാക്കന്മാരെയുംകുറിച്ച് പറയുന്നത് നാം കേട്ടിട്ടുണ്ട്. ഇടുക്കിയിലെ മുതിര്‍ന്ന സിപിഎം നേതാവ് ശിവരാമനെക്കുറിച്ച് പറഞ്ഞതും നമ്മള്‍ കേട്ടിട്ടില്ലേ. സമരം നടത്തിയ പെമ്പിളൈ ഒരുമൈ സമരനേതാക്കളെക്കുറിച്ച് പറഞ്ഞിട്ടില്ലേ. അയാള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളെക്കുറിച്ച് എന്തും പറയും. ഇന്നതേ പറയൂ എന്നൊരു നിബന്ധനയുമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എം എം മണിയോട് ഇഷ്ടമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നാവ് നിയന്ത്രിക്കുന്നതിനായുളള നടപടികളെടുക്കണം. അത്തരത്തില്‍ നടപടിയെടുത്താല്‍ മണി വരച്ച വരയില്‍ നില്‍ക്കും"-തിരുവഞ്ചൂർ പറഞ്ഞു.
'ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം മുതല്‍ സിപിഎമ്മുകാര്‍ പറഞ്ഞുപ്രചരിപ്പിക്കുന്നതാണ് അവര്‍ക്ക് ഈ കൊലയുമായി യാതൊരു ബന്ധവുമില്ല എന്ന്. ബന്ധമില്ലെന്നുമാത്രമല്ല, രണ്ട് കളളക്കഥകള്‍കൂടി അക്കൂട്ടത്തില്‍ അവര്‍ പ്രചരിപ്പിച്ചു. മുംബൈയില്‍നിന്നുളള ഏതോ ഒരു വ്യവസായി വന്ന് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതാണ് എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റൊന്ന് കൊലപാതകികള്‍ മാഷാ അളളാ സ്റ്റിക്കറൊട്ടിച്ച വണ്ടിയിലാണ് വന്നത്. അതെല്ലാം ഭീകരസംഘത്തില്‍പ്പെട്ടവരാണ് എന്നതാണ്. ഞങ്ങളന്ന് ഒന്നും മിണ്ടിയില്ല. നല്ല കഴിവുളള ഏഴുപേരുടെ ഒരു ടീമിനെ നിയോഗിച്ചു. ആ ടീമാണ് സത്യം പുറത്തുകൊണ്ടുവന്നത്'- തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു മഹതി ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രസംഗിച്ചു. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങളാരും അതിന് ഉത്തരവാദികളല്ല- എന്നായിരുന്നു എം എം മണി നിയമസഭയില്‍ പറഞ്ഞത്. കെ കെ രമ കേരളാ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു എം എം മണി അധിക്ഷേപ പരാമര്‍ശം നടത്തിയത്.