ലക്‌നൗ: വിവാദങ്ങള്‍ക്കുപിന്നാലെ മാളിനകത്ത് മതപരമായ പ്രാര്‍ത്ഥനകള്‍ വേണ്ടെന്ന് ബോര്‍ഡുവെച്ച് ഉത്തര്‍പ്രദേശിലെ ലുലു മാള്‍. 'മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ല' എന്നെഴുതിയ ബോര്‍ഡ് അധികൃതര്‍ ലുലു മാളിനകത്ത് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാളില്‍ ചില വിശ്വാസികള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഹിന്ദു മഹാസഭയുള്‍പ്പെടെയുളള തീവ്ര ഹിന്ദുത്വസംഘടനകള്‍ മാളിനെതിരെ രംഗത്തെത്തി. ലുലു മാള്‍ ബഹിഷ്‌കരിക്കണമെന്നും മാളില്‍ നിസ്‌കരിച്ചാല്‍ സുന്ദരകാണ്ഡം ചൊല്ലുമെന്നുമായിരുന്നു ഹിന്ദുത്വവാദികളുടെ ഭീഷണി. ഇതേത്തുടര്‍ന്നാണ് മാളില്‍ എല്ലാ മതപരമായ പ്രാര്‍ത്ഥനകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഹിന്ദു മഹാസഭ ആരോപിച്ചിരുന്നു. മാളില്‍ നിസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദിയാണ് മുന്നറിയിപ്പ് നല്‍കിയത്. 'മാള്‍ നിര്‍മ്മിക്കാനായി ഒരുപാട് കളളപ്പണം ഉപയോഗിച്ചിട്ടുണ്ട്. മതഭ്രാന്തുളള വ്യക്തിയുടേതാണ് മാള്‍. ലുലു മാളില്‍ തുറന്ന സ്ഥലത്തുവെച്ചാണ് ആളുകള്‍ നമസ്‌കരിച്ചത്. പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കാന്‍ പാടില്ലെന്ന നിയമമാണ് തെറ്റിച്ചിരിക്കുന്നത്. മാളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ എഴുപതുശതമാനവും ഒരു സമുദായത്തില്‍നിന്നുളളവരാണ്. സ്ത്രീകള്‍ മറ്റൊരു സമുദായത്തില്‍പ്പെട്ടവരും. മാളുകളെ പളളികളായി ഉപയോഗിക്കുന്ന എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യോഗി ആദിത്യനാഥ് ഇടപെടണം'-എന്നായിരുന്നു ശിശിര്‍ ചതുര്‍വേദിയുടെ ആരോപണം.
ജൂലൈ പതിനൊന്നിനാണ് ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ലക്‌നൗവില്‍ പ്രവര്‍ത്തനമാരംഭിച്ചത്. രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മാളിന്റെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിര്‍വഹിച്ചത്.