കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് വ്യാജ മെസേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനായി നിര്‍മ്മിച്ചതാകാമെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ദിലീപ് ഫാന്‍സിനെ മാത്രമല്ല, സാധാരണക്കാരേയും ജുഡീഷ്യറിയേയും തെറ്റിദ്ധരിപ്പിക്കാനാണെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി പറഞ്ഞു.
വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ് കുമാര്‍, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയത്. ഷോണ്‍ ജോര്‍ജ് എന്നയാളുടെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'നടിയെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ വിമർശമുന്നയിച്ചവരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് തല്‍പ്പരകക്ഷികള്‍ നടത്തുന്നതെന്ന്' മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. 'പൊലീസിന് ഇത് കിട്ടിയതുകൊണ്ടാണ് സത്യാവസ്ഥ പുറത്ത് വന്നത്. മറ്റെവിടെയെങ്കിലുമാണ് ഇത് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ആദ്യം ദുഷ്പേരാണ് ഉണ്ടാകുക. എന്നിട്ട് മാത്രമാണ് സത്യത്തിലേക്ക് പോവുക. നമ്പറുകൾ കൂടി ആരും പരിശോധിക്കില്ലായിരുന്നു. എല്ലാം മലയാളത്തിലാണ് ടൈപ്പ് ചെയ്ത് ചേർത്തിയിരിക്കുന്നത്. കൂടുതൽ ആളുകൾ കാണാൻ വേണ്ടിയായിരിക്കാം അങ്ങനെ ചെയ്തത്. പ്രതിക്കെതിരെ വിമർശിച്ചവരെ തെരഞ്ഞു പിടിച്ച് അവരുടെ പേരുകളാണ് ഇതിൽ ഉൾപ്പെടുത്തിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പേര് കൂടി ഉൾപ്പെട്ടിട്ടുണ്ട്'- പ്രമോദ് രാമൻ പ്രതികരിച്ചു.
അതേസമയം, 'ദിലീപിനെ പൂട്ടണം' എന്നു പേരിട്ടിരിക്കുന്ന ഗ്രൂപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ പിആര്‍ ടീം 2017-ലാണ് ഗ്രൂപ്പ് നിര്‍മ്മിച്ചതെന്ന് സൂചനയുണ്ട്. നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതാണെന്ന് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഇക്കാര്യം അദ്ദേഹത്തോട് സ്ഥിരീകരിച്ചെന്നും വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പേരുകള്‍ മനപൂര്‍വ്വം മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്.