തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ നിര്‍ണായക രേഖ പുറത്തുവന്നിരിക്കുകയാണ്. സംഭവം നടന്ന് 28 വര്‍ഷമായിട്ടും വിചാരണ നടക്കാതെ കേസ് മുന്നോട്ടുനീക്കിക്കൊണ്ടുപോവുകയാണ്. ലഹരിക്കടത്തില്‍ പിടിയിലായ വിദേശിയെ സഹായിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്.
എന്താണ് കേസ്
1990 ഏപ്രില്‍ 4-നാണ് സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് അടിവസ്ത്രത്തില്‍ 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയന്‍ സ്വദേശി ആന്‍ഡ്രു സാല്‍വദോര്‍ പിടിയിലായി. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്‌ക്കെടുത്തു. അന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു സീനിയറായിരുന്ന സെലിന്‍ വിന്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസില്‍ തോറ്റു. പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തുടര്‍ന്ന് പ്രതി കേസില്‍ അപ്പീല്‍ പോയി. അഭിഭാഷകന്‍ കുഞ്ഞിരാമ മേനോനായിരുന്നു പ്രതിക്കുവേണ്ടി കോടതിയില്‍ വക്കാലത്തെടുത്തത്. ഈ കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. അതിനുപ്രധാന കാരണമായി കോടതി പറഞ്ഞത് തെളിവായി ഹാജരാക്കിയ അടിവസ്ത്രം കുറ്റാരോപിതന്റേതല്ല എന്നതാണ്.
ജട്ടി പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന് നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കിയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. ഇതോടെ അയാള്‍ തിരികെപ്പോയി. അതിനുപിന്നാലെ കേസില്‍ കൃത്രിമത്വം നടന്നെന്ന് ചൂണ്ടിക്കാട്ടി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ കെകെ മോഹനന്‍ വിജിലന്‍സിന് പരാതി നല്‍കി. അതിനിടെ ആന്റണി രാജു നിയമസഭാംഗമായി. 2002-ല്‍ പൊലീസ് തെളിവില്ലെന്ന് കാണിച്ച് കേസന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 2005-ല്‍ ഉത്തരമേഖലാ ഐ ജി ടി പി സെന്‍കുമാര്‍ ഉത്തരവ് നല്‍കിയതോടെ കേസ് വീണ്ടും സജീവമായി. കോടതിയിലെ തൊണ്ടി സെഷന്‍സ് ക്ലാര്‍ക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കോടതിയെ ചതിച്ചു, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
2006-ല്‍ പൊലീസ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അടുത്ത എട്ടുവര്‍ഷം കേസില്‍ യാതൊരു നടപടിയുമുണ്ടായില്ല. 2014-ല്‍ കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. അന്നുമുതല്‍ ഇന്നുവരെ കേസ് 22 തവണ കോടതി പരിഗണിച്ചെങ്കിലും ഒരുതവണ പോലും ആന്റണി രാജുവും കൂട്ടുപ്രതിയും കോടതിയില്‍ ഹാജരായിട്ടില്ല. അതുകൊണ്ടുതന്നെ കേസ് അനന്തമായി നീളുകയാണ്.
സാധാരണയായി കോടതിയിലെത്തുന്ന കേസുകളില്‍ തെളിവാകേണ്ട തൊണ്ടിമുതലുകളുടെ വിവരം രജിസ്റ്ററിലെഴുതി സൂക്ഷിക്കാറാണ് പതിവ്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തതിനുശേഷം തൊണ്ടിമുതല്‍ തൊണ്ടി സെഷന്‍ സ്റ്റോറിലേക്ക് മാറ്റും. പിന്നീട് കോടതിയുടെ അനുമതിയില്ലാതെ അവ പുറത്തെടുക്കാനാവില്ല. ഈ കര്‍ശന വ്യവസ്ഥകളെല്ലാം അട്ടിമറിച്ചാണ് തൊണ്ടി സെഷന്‍സ് ക്ലര്‍ക്കിന്റെ സഹായത്തോടെ ആന്‍ണി രാജു തൊണ്ടിമുതലായ അടിവസ്ത്രം കടത്തിയത് എന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു