ശ്രീനഗര്‍: ജമ്മുകാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നൽകി കോണ്‍ഗ്രസ്. ജമ്മുകാശ്മീരിലെ നേതാക്കളുടെ ആവശ്യപ്രകാരമാണ് ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷം പ്രഖ്യാപിച്ച ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
നിലവിലെ ജെ കെ പി സി സി പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ ഏഴ് വർഷത്തെ സേവനത്തിന് ശേഷം ജുലൈ 7 ന് സ്ഥാനം രാജിവച്ചിരുന്നു. ആസാദിന്റെ വിശ്വസ്തനായ വഖാർ റസൂലിനെയോ രാമൻ ഭല്ലയെയോ പുതിയ ജെ കെ പി സി സി അധ്യക്ഷനാക്കാനും ധാരണയായി. പി സി സി സ്ഥാനത്ത് മറ്റാരെങ്കിലും വന്നാലും, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, ആസാദ് പാർട്ടിയെ നയിക്കണമെന്ന് ജമ്മുകാശ്മീരിലെ നേതാക്കള്‍ ഐക്യകണ്ഠേന ആവശ്യപ്പെടുകയായിരുന്നു. ഗുലാം നബി ആസാദ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജമ്മു കാശ്മീരില്‍ മികച്ച ഭരണമാണ് ഉണ്ടായിരുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആസാദ് കോൺഗ്രസിന്റെ ജി-23 ഗ്രൂപ്പിലെ 'വിയോജിപ്പുകളുടെ' ശബ്ദമുയർത്തിയ നേതാവാണെങ്കിലും സോണിയാ ഗാന്ധിയുമായി വലിയ ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ്. ജമ്മുകാശ്മീരില്‍ ആസാദിന്‍റെ തലയെടുപ്പുള്ള നേതാക്കളില്ലെന്നതും പാര്‍ട്ടി ഭേദമന്യേ അദ്ദേഹത്തിനു ലഭിക്കുന്ന പിന്തുണയുമാണ് കോണ്‍ഗ്രസിന്‍റെ കരുത്ത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും താഴെത്തട്ടിൽ പ്രവർത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കോൺഗ്രസ് നേതാക്കളോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു.