തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി മുന്‍ മന്ത്രിയും എം എല്‍ എയുമായ സജി ചെറിയാന്‍. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താന്‍. ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്‌കറിനെ അപമാനിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തികരണം വേണമെന്നാണ് താന്‍ ഉദേശിച്ചത്. തന്‍റെതായ വാക്കുകളിലാണ് മല്ലപ്പള്ളിയില്‍ സംസാരിച്ചത്. അതിനെ വളച്ചൊടിച്ചത് അതീവ ദുഖകരമായ കാര്യമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാൻ വിശദീകരണം നടത്തിയത്.
'പ്രസംഗത്തില്‍ രാജ്യത്തിന്റെ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരാമര്‍ശിക്കുകയുണ്ടായി. സമത്വത്തിന് വേണ്ടിയുള്ള അവകാശം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം, ചൂഷണത്തിനെതിരായിട്ടുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തുടങ്ങിയ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ആശങ്കകളാണ് പ്രസംഗത്തില്‍ പ്രകടിപ്പിച്ചത്, ഒരിക്കല്‍ പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, അതിനെതിരായി കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രി സ്ഥാനം രാജിവെച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ പലവിധത്തിലുള്ള പ്രതിസന്ധികളുണ്ടായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും ജനങ്ങള്‍ക്കൊപ്പം താന്‍ ഉണ്ടാകുമെന്നും' സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭരണഘടനയെ നിന്ദിച്ചതിനെതിരെ സജി ചെറിയാനെതിരെ പൊലിസ് കേസ് എടുത്തിരുന്നു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കീഴ്‌വായൂർ എസ്.എച്ച്.ഒയാണ് കേസെടുത്തത്. കൊച്ചി സ്വദേശി ബൈജു നോയലാണ് സജി ചെറിയാന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ് പൊലീസ് നടപടിയിലേക്ക് കടന്നത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സജി ചെറിയാന്‍.