കൊല്ലം: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന പ്രൊഫ. പ്രിജി കുര്യന്‍ ഐസക്, എന്‍.ടി.എ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത് ഇവരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. കോളജ് അധികൃതർ ഉൾപ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു വരുകയാണ്. അതേസമയം കേസിൽ നേരത്തെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി എത്തിയ ജോസ്ന, ജോബി, ബീന, ഗീതു, കോളജിലെ ക്ലീനിങ് ജീവനക്കാരായ എസ് മറിയം, കെ മറിയം എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ ഇവര്‍ യഥാർത്ഥ കുറ്റവാളികളല്ല എന്ന ആരോപണം ഉയരുന്നതിനിടയിലാണ് പൊലീസ് അധ്യാപകരെ അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസില്‍ 7 പേരാണ് ഇതുവരെ അറസ്റ്റിലായത്. തുടരന്വേഷണത്തില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് പൊലീസ് നിയമോപദേശം തേടി. നീറ്റ് പരീക്ഷാവിവാദത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് വിവരം. നീറ്റ് പരീക്ഷാ വിവാദത്തില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിദ്യാർത്ഥിനികളെ പരിശോധിച്ച സ്ത്രീക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിൽ, സ്വകാര്യതയിലേക്കുളള കടന്നുകയറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷയ്ക്ക് മുൻപായി വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. പരീക്ഷാ സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾതന്നെ ഒരു വനിതാ ഉദ്യോഗസ്ഥ സ്‌കാനർ ഉപയോഗിച്ച് ശരീരം പരിശോധിച്ചു. തുടർന്ന് അടിവസ്ത്രം മുഴുവൻ ഊരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്.