ലക്‌നൗ: ജീവിതത്തില്‍ ഇതുവരെ ഒരു മാളിലും പോയിട്ടില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ. ലക്‌നൗവില്‍ പുതിയതായി ആരംഭിച്ച ലുലുമാളില്‍ നമസ്ക്കാരം നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'താന്‍ ഇതുവരെ മാളുകളില്‍ പോയിട്ടില്ല. എന്താണ് ലുലുമാള്‍. എന്തിനാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എത്രയോ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനുണ്ടെന്നും' അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. സംഭവത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവർക്ക് അതിനെ ചോദ്യം ചെയ്യാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലക്‌നൗവിൽ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളിൽ എട്ട് പുരുഷന്മാർ നമസ്‌കരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ പതിനൊന്നിനാണ് ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ലക്‌നൗവില്‍ പ്രവര്‍ത്തനമാരംഭിച്ചത്. രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മാളിന്റെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിര്‍വഹിച്ചത്. ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായുളള മാളില്‍ രണ്ടര ലക്ഷം ചതുരശ്ര അടിയുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം. ലുലു ഫാഷന്‍, ഫണ്ടുര, ലുലു കണക്ട്, മുന്നൂറിലധികം രാജ്യാന്തര-ദേശീയ ബ്രാന്‍ഡുകള്‍, തിയറ്ററുകള്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവ സംവിധാനങ്ങളും യുപിയിലെ ലുലു മാളിലുണ്ട്. മുവായിരത്തിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യമാണ് മാളിന്റെ മറ്റൊരു പ്രത്യേകത.