തിരുവനന്തപുരം: മങ്കിപോക്സിൽ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവർക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യവും എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്. ചെള്ളു പനിയ്ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാലുടനെ പരിശോധന നടത്തണം. പകർച്ചവ്യാധി അവബോധം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലകൾ നടത്തും-മന്ത്രി വീണ പറഞ്ഞു.
മണ്ണുമായോ മലിന ജലവുമായോ സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായി കഴിക്കണം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനി, ഡെങ്കിപ്പനി ഏറെ ശ്രദ്ധിക്കണം. വലിയ ജാഗ്രത ഉണ്ടായിരിക്കണം. പനി വന്നാൽ പാരസെറ്റമോൾ കഴിച്ച് വീട്ടിലിരിക്കുന്ന സ്ഥിതി ഉണ്ടാകരുത്. കോവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്ന ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. മരണനിരക്ക് കൂടുതലും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലുമായതിനാൽ അവർ പ്രത്യേകം ശ്രദ്ധിക്കണം- മന്ത്രി ഓര്‍മപ്പെടുത്തി