കൊച്ചി: മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിനെത്തുടർന്നുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്. നഞ്ചിയമ്മയുടെ പാട്ട് ഹൃദയത്തിൽനിന്നും വന്നതാണെന്നും വർഷങ്ങളോളം പരിശീലിച്ചാലും അതുപോലെ പാടാൻ മറ്റുളളവർക്ക് സാധിക്കില്ലെന്നും അൽഫോൺസ് ജോസഫ് പറഞ്ഞു. നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചതിനെ പരസ്യമായി വിമർശിച്ച ഗായകൻ ലിനു ലാലിന്റെ വീഡിയോയ്ക്ക് കമന്റിട്ടായിരുന്നു അൽഫോൺസ് ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഞാൻ നഞ്ചിയമ്മയോടൊപ്പമാണ്. അവരെ മികച്ച ഗായികയായി തെരഞ്ഞെടുത്ത നാഷണൽ അവാർഡ് ജൂറിയോടൊപ്പമാണ്. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയംകൊണ്ട് പാടിയത് നൂറുവർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. വർഷങ്ങളെടുത്തുളള പഠനമല്ല മറിച്ച്, നിങ്ങളുടെ ആത്മാവിൽനിന്നും ഹൃദയത്തിൽനിന്നും മനസിൽനിന്നും നിങ്ങൾ എന്തുനൽകി എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ച്ചപ്പാട്'-എന്നാണ് അൽഫോൺസ് ജോസഫ് കമന്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ദേശീയ അവാർഡ് ലഭിച്ച ഗാനം 2020-ലെ മികച്ച ഗാനമായി തനിക്ക് തോന്നുന്നില്ലെന്നും സംഗീതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് ഈ അംഗീകാരം അപമാനമായി തോന്നുമെന്നുമായിരുന്നു ലിനു ലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. 'നഞ്ചിയമ്മയോട് വിരോധമില്ല. അവർ ആ ഫോക്ക് സോങ് നല്ല രസമായി പാടിയിട്ടുണ്ട്. പക്ഷേ ഒരു പിച്ച് ഇട്ടുകൊടുത്താൽ അതിനനുസരിച്ച് പാടാനൊന്നും അവർക്ക് കഴിയില്ല. മൂന്നും നാലും വയസുമുതൽ സംഗീതം പഠിച്ച്, പട്ടിണി കിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്ന ഒരുപാടുപേരുണ്ട്. അങ്ങനെയുളളപ്പോൾ ഇവർക്ക് മികച്ച ഗായികയ്ക്കുളള അവാർഡ് കൊടുക്കുക എന്നുപറഞ്ഞാൽ കേൾക്കുന്നവർക്ക് അപമാനമായി തോന്നില്ലേ'-എന്നായിരുന്നു ലിനു ലാൽ പറഞ്ഞത്.
ലിനു ലാലിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖരെല്ലാം നഞ്ചിയമ്മയുടെ നേട്ടത്തെ അവഗണിച്ചു. ഗായികമാരായ സുജാതയും സിതാരാ കൃഷ്ണകുമാറും മാത്രമാണ് അവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.