ഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന കായിക താരമാണ് ഇദ്ദേഹം. 2022 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. 90.46 മീറ്റർ എറിഞ്ഞ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സാണ് സ്വര്‍ണമെഡല്‍ നേടിയത്. അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യയിലെ ആദ്യ പുരുഷതാരമാണ് നീരജ് ചോപ്ര.
19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടോക്കിയോ ഒളിമ്പിക്സില്‍ 87.58 ദൂരം പിന്നിട്ടാണ് നീരജ് സ്വര്‍ണം നേടിയത്. കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് നീരജ്. മുന്‍ ലോക ജൂനിയര്‍ ജാവലിന്‍ ത്രോ ജേതാവാണ്. സ്വാതന്ത്ര്യം നേടിയതിനു ശേഷം ആദ്യമായി ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത് നീരജ് ചോപ്രയിലൂടെയാണ്.