ലക്‌നൗ: ലക്‌നൗവിൽ പുതിയതായി ആരംഭിച്ച ലുലുമാളില്‍ അനധികൃതമായി നമസ്ക്കാരം നടത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സദത്ഗഞ്ചിലുള്ള രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ലുലു മാളിൽ എട്ട് പുരുഷന്മാർ നമസ്‌കരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേതുടര്‍ന്ന് മാൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാനുളള നീക്കങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തിയിരുന്നു. ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ പതിനൊന്നിനാണ് ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ലക്‌നൗവില്‍ പ്രവര്‍ത്തനമാരംഭിച്ചത്. രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മാളിന്റെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിര്‍വഹിച്ചത്. ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായുളള മാളില്‍ രണ്ടര ലക്ഷം ചതുരശ്ര അടിയുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം. ലുലു ഫാഷന്‍, ഫണ്ടുര, ലുലു കണക്ട്, മുന്നൂറിലധികം രാജ്യാന്തര-ദേശീയ ബ്രാന്‍ഡുകള്‍, തിയറ്ററുകള്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവ സംവിധാനങ്ങളും യുപിയിലെ ലുലു മാളിലുണ്ട്. മുവായിരത്തിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യമാണ് മാളിന്റെ മറ്റൊരു പ്രത്യേകത.